District News
ഇരിങ്ങാലക്കുട: വിശ്വാസത്തില്‍ ആഴപ്പെട്ട് സ്നേഹത്തില്‍ വളരണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ്് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ വാര്‍ഷികാഘോഷം സാന്ത്വനസദനില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.
കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന സമുദായ സംഘടനയാണന്നും സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കുചേര്‍ന്ന് സഭയുടെ ചൈതന്യം മറ്റുളളവരിലേക്ക് പകരുകയാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ ദൗത്യമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് സാബു കൂനന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ആമുഖപ്രഭാഷണം നടത്തി. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
ഷേണ്‍സ്റ്റാട്ട് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ നിര്‍മല, സാന്ത്വനസദന് സെക്രട്ടറി സിസ്റ്റര്‍ ബിന്‍സി, ജനറല്‍ കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, ജോയിന്റ് സെക്രട്ടറി വര്‍ഗീസ് ജോണ്‍, വൈസ് പ്രസിഡന്റ്് ഷാജു കണ്ടംകുളത്തി, കത്തീഡ്രല്‍ ട്രസ്റ്റി ജിജി പള്ളായി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി റോബി കാളിയങ്കര വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഡേവിസ് ചക്കാലക്കല്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ബീന രാജേഷ്, രൂപത പ്രതിനിധി മിനി കാളിയങ്കര എന്നിവര്‍ നേതൃത്വം നല്കി.
District News
കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ മൊബൈൽ ഷോപ്പിലെത്തിയ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം കവരുകയും ചെയ്ത സംഭവത്തിൽ സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള രണ്ടുപേർ പിടിയിൽ. ചെന്ത്രാപ്പിന്നി കണ്ണനാംകുളം എറാക്കൽ വീട്ടിൽ സൂരജ് (അനു - 40), ഒല്ലൂർ പൊന്നൂക്കര പുറങ്ങാപറമ്പിൽ വീട്ടിൽ വിഷ്ണു (33) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരം 6.45നായിരുന്നു കേസിനാസ്പദമായ സംഭവം.
ചെന്ത്രാപ്പിന്നി ജംഗ്ഷന് പടിഞ്ഞാറുവശത്തുള്ള 'ഈസി മൊബൈൽ' ഷോപ്പിൽ ഫോൺ നന്നാക്കാനെത്തിയ ചാമക്കാല സ്വദേശി യദുവിനെ (31) യാതൊരു പ്രകോപനവുമില്ലാതെ പ്രതികൾ കടയ്ക്കുള്ളിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കൈകൾ കൊണ്ടും കീ-ചെയിനിലുണ്ടായിരുന്ന ചെറിയ കത്രിക ഉപയോഗിച്ചും പ്രതികൾ യദുവിനെ പരിക്കേൽപ്പിച്ചു.
തുടർന്ന് യദുവിന്റെ സ്കൂട്ടറിന്റെ താക്കോൽ ബലമായി പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തി, ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി 1000 രൂപ പ്രതികൾ തട്ടിയെടുത്തു. സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കയ്പമംഗലം സ്റ്റേഷൻ എസ്എച്ച്ഒ ടി.കെ. ബിജിത്ത്, എസ്ഐ മണികണ്ഠൻ, ഗ്രേഡ് എഎസ്ഐ മാരായ പി.വി. രാജേഷ് , പി.കെ. രാജേഷ്, ജോബി, ജോസഫ്, രമേഷ്, ഗ്രേഡ് സീനിയർ സിപി ഒമാരായ സുനിൽകുമാർ, ജ്യോതിഷ്, രജനീഷ്, സിനോജ്, സിപിഒ വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
District News
മാള: മെറ്റ്സ് സ്കൂൾ ഓഫ് എൻജിനിയറിംഗിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2026 ഏകദിന ശില്പശാല സംഘടിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് എന്നീ ഡിപ്പാർട്ട്മെന്റുകളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
പ്രമുഖ എഐ ഗവേഷണ-പരിശീലന സ്ഥാപനമായ 10എക്സ് മൈൻഡ്സ് ഫൗണ്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സിദ്ധാർത്ഥ് വിനോദ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. മെറ്റ്സ് ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ അധ്യക്ഷത വഹിച്ചു.
മെറ്റ്സ് സ്കൂൾ ഓഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ പ്രഫ. ഡോ. അംബികാദേവി അമ്മ, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ പ്രഫ. അഡ്വ. ഡോ. ജോർജ് കോലഞ്ചേരി, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗം മേധാവി എസ്. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
District News
ചാവക്കാട്: വീട്ടുകാർ കല്യാണത്തിൽ പങ്കെടുക്കാൻപോയ സമയത്ത് വീട്ടിൽനിന്ന് ആറര പവൻ സ്വർണാഭരണങ്ങളും അയ്യായിരം രൂപയും മോഷണംപോയി. ബ്ലാങ്ങാട് പള്ളിക്കു സമീപം പള്ളത്ത് മനക്കൽ അബ്ദുൾ കരീമിന്റെ വീട്ടിലാണ് ഞായറാഴ്ച മോഷണം നടന്നത്. വീട്ടുടമയും ഭാര്യയും മരുമകളും വൈകിട്ട് തൃശൂരിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്.
വീടിന്റെ മുകളിലെ ഗ്രിൽ പൊളിച്ച് വാതിൽ തകർത്താണ് മോഷ്ടാവ് താഴത്തെ നിലയിൽ എത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. മുകളിലെ മുറികളിലെ അലമാരയിലെ സാധനങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. അന്വേഷണം ഊർജിതമാക്കിയതായി ചാവക്കാട് എസ്എച്ച്ഒ എൻ.എസ്. രാജീവ് പറഞ്ഞു.
District News
തൃശൂർ: നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട. ഒഡീഷയിൽനിന്ന് എത്തിച്ച അഞ്ചുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡീഷ സോനാപുർ സ്വദേശി സഞ്ജീവ് മഹാകറി (36)നെയാണ് തൃശൂർ റേഞ്ച് എക്സ്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. വിപണിയിൽ പത്തുലക്ഷം വിലമതിക്കും. പൂത്തോൾ പി ആൻഡ് ക്വാർട്ടേഴ്സിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഒരുവട്ടം കഞ്ചാവെത്തിച്ചാൽ 10,000 രൂപ പ്രതിഫലം കിട്ടുമെന്ന് ഇയാൾ മൊഴി നൽകിയതായി എക്സൈസ് പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.പി പ്രവീണ്‍കുമാർ, എൻ.ആർ. രാജു, കെ.എസ്. ഗിരീഷ്. പ്രിവന്റീവ് ഓഫീസർമാരായ പി.ബി. സിജോമോൻ, നിധിൻ എം. മാധവൻ, എം.ഡി. ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ റെനിൽ രാജൻ, ധനുസ് കൃഷ്ണ, അനൂപ് ദാസ്, ഷാജിത് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
District News
തൃശൂർ: പരാതിയുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെടുന്ന ഉപഭോക്താക്കളോടു സൗഹാർദപരമായി പെരുമാറാൻ കെഎസ്ഇബി ജീവനക്കാർ ശ്രദ്ധിക്കണമെന്നു മന്ത്രി സണ്ണി ജോസഫ് നിർദശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ജനപ്രതിനിധികളുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി തടസം ജനങ്ങളെ കൃത്യസമയത്ത് അറിയിക്കാൻ സെക്ഷൻ പരിധികളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണം. ഫോൺ കോളുകളോടു പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാകരുത്. വൈദ്യുതി തടസം സമയബന്ധിതമായി പരിഹരിക്കാൻ ജാഗ്രത പുലർത്തണം. വൈദ്യുതി സുരക്ഷാബോധവത്കരണം സംഘടിപ്പിക്കണം. വൈദ്യുതി ഉത്പാദന, വിതരണ, പ്രസരണ മേഖലകളിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി മണ്ഡലാടിസ്ഥാനത്തിലുള്ള സമിതികൾ കൂടുതൽ സജീവമാക്കണമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരെയും കെഎസ്ഇബി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി അവലോകന യോഗങ്ങൾ വിളിക്കാൻ എംഎൽഎമാർ മുൻകൈയെടുക്കണം. എംഎൽഎ ചെയർപേഴ്സണും എക്സിക്യൂട്ടീവ് എൻജിനീയർ കൺവീനറുമായ സമിതി മണ്ഡലതലത്തിലെ പ്രവൃത്തികൾ കൃത്യമായി വിലയിരുത്തണം. പെരിങ്ങൽക്കുത്തിലും ഷോളയാറിലും ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ നവീകരിച്ച് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുമോയെന്ന് പരിശോധിക്കാൻ വനംവകുപ്പുമായി കെഎസ്ഇബി ഉദ്യോഗസ്ഥർ ചർച്ച നടത്തണം. ദേശീയപാത അഥോറിറ്റി, പിഡബ്ല്യുഡി തുടങ്ങി മറ്റു സർക്കാർ വകുപ്പുകളുമായി ഏകോപനം ആവശ്യമുള്ള പ്രവൃത്തികളിലെ തടസങ്ങൾ നീക്കാൻ ജില്ലാ കളക്ടർ പ്രത്യേക യോഗം വിളിച്ചുചേർക്കണമെന്നും മന്ത്രി നിർദേശിച്ചു.
District News
തൃശൂർ: ലോക ജാവാദിനത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ജാവാ യെസ്ഡി ഉടമകളും വിന്റേജ് വാഹനപ്രേമികളും തേക്കിൻകാട് മൈതാനിയിൽ ഒത്തുകൂടി.
വിന്റേജ് മോട്ടോർ സൈക്കിൾ ക്ലബാണു പരിപാടി സംഘടിപ്പിച്ചത്. 60 കളിലെ ജാവയും 96ൽ ഇറക്കിയ അവസാന മോഡലായ മൊണാർക് ഉൾപ്പടെ നിരവധി വാഹനങ്ങൾ റാലിയിൽ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് ഹോമി ജോസഫ് ഫ്ലാഗ് ഓഫ് ചെയ്ത റാലി ചിമ്മിനി ഡാമിൽ അവസാനിപ്പിച്ചു. ചിമ്മിനി വന്യജീവി ഇക്കോ ടൂറിസം വനം വകുപ്പുമായി ഒത്തുചേർന്നു വിത്തുണ്ട എറിയൽ- വനവത്കരണം പരിപാടിയി പങ്കെടുത്തു.
ക്ലബ് അംഗങ്ങളായ ഫ്രാങ്കോ ടി.ലൂയിസ്, റിജോയ് ചിറയത്ത്, ലിംഷാദ് പടുവിങ്ങൽ, അരുൺ ചേലൂർ, ശ്രീരാഗ്, ജീസൺ, സോമൻ അന്തിക്കാട്, അനന്തു നാരായണൻ, റെബി മാത്യു, വിജീഷ് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ മനീഷ് പദ്മനാഭൻ നന്ദി പറഞ്ഞു.
District News
തൃശൂർ: നാടിന്റെ പ്രാദേശിക വികസന പ്രവർത്തനങ്ങൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികൾക്കും നിർദേശങ്ങളും തീരുമാനങ്ങളും സമർപ്പിക്കേണ്ടതു ജനപ്രതിനിധികൾ മാത്രമല്ലെന്നും റെസിഡൻസ് അസോസിയേഷനുകൾ ഉൾപ്പെടുന്ന ഗ്രാമസഭകളാണെന്നും രാജൻ ജെ.പല്ലൻ എംഎൽഎ പറഞ്ഞു.
റെസിഡൻസ് അസോസിയേഷനുകളുടെ ദേശീയ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുവനീർ പ്രകാശനവും എംഎൽഎ നിർവഹിച്ചു. പ്രസിഡന്റ് ധീരജ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സൈനുദ്ദീൻ, സംസ്ഥാന പ്രസിഡന്റ് പുതുക്കുടി മുരളീധരൻ, സനൽകുമാർ, ഹരിദാസ്, ജെയിംസ്, കൃഷ്ണകുമാർ, എ.സി. ശേഖർ, കെ. ഹേമാംബിക, കവിത ജെയിംസ്, പ്രിൻസി സാബു, ഫൗസിയ അസാദ്, പി.ഡി. അനിൽ എന്നിവർ പ്രസംഗിച്ചു.
District News
പുതുക്കാട്: വേണ്ടത്ര മുന്‍കരുതലോ ആസൂത്രണമോ ഇല്ലാതെ ദേശീയപാത അതോറിറ്റി പുതുക്കാട് മേല്‍പ്പാലത്തിന്റെ പണി ആരംഭിച്ചതോടെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നതായി ഗ്രാമപഞ്ചായത്ത് ഭരണസമിതി.
മുന്‍കൂട്ടിയുള്ള അറിയിപ്പില്ലാതെ സര്‍വീസ്റോഡ് അടച്ചത് യാത്രക്കാരെ വലയ്ക്കുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആരുമായും ദേശീയപാത അധികൃതര്‍ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. മേല്‍പ്പാലത്തിന് ഇരുവശത്തുമായി നിരവധി വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോലീസ് സ്റ്റേഷന്, ഫയര്സ്റ്റേഷന്, ആശുപത്രി, റെയില്‍വേ സ്റ്റേഷന് എന്നിവയുണ്ട്. പണി പൂര്‍ത്തിയാകുമ്പോള്‍ ഈ സ്ഥാപനങ്ങളിലേക്കുള്ള വഴികള്‍ അടയുമെന്ന ആശങ്കയും ശക്തമാണ്.
പദ്ധതിയുടെ അന്തിമ രൂപരേഖ പരസ്യപ്പെടുത്താതെ നിര്‍മാണപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത് ഗുണകരമാകില്ലെന്നും കൃത്യമായ ഡിസൈന്‍ ലഭ്യമാക്കിയാല്‍ മാത്രമേ ബദല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയൂ എന്നും ഭരണസമിതി വ്യക്തമാക്കി. പരാതികള്‍ നേരിട്ട് ചര്‍ച്ച ചെയ്യുന്നതിനായി ദേശീയപാത അതോറിറ്റി അധികൃതരുമായി യോഗംചേരാന്‍ തീരുമാനിച്ചു.
വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാനും ആലോചനയുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ബാബു, വൈസ് പ്രസിഡന്റ് കെ.ജെ. ജോജു എന്നിവര്‍ അറിയിച്ചു.
District News
തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) ജില്ലാ കാർണിവൽ സമാപിച്ചു. ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ നടന്ന പരിപാടി ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആർ. രമേഷ് ഉദ്ഘാടനം ചെയ്തു. ഐഎംഎ ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ. കെ. ജിജു, ഐഎംഎ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഗോപികുമാർ, ഐഎംഎ ജില്ലാ കണ്‍വീനർ ഡോ. ജോസഫ് ജോർജ് എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ 13 ഐഎംഎ ബ്രാഞ്ചുകളിൽ നിന്നായി 500 ഡോക്ടർമാർ കാർണിവലിൽ പങ്കെടുത്തു. ഐഎംഎ വനിതാ വിഭാഗം (വിമ) തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യമേളയും പ്രദർശനവും നടത്തി. ഐഎംഎ മുൻ ദേശീയ പ്രസിഡന്റ് ഡോ. എ മാർത്താണ്ഡ പിള്ള, ഐഎംഎ ദേശീയ വൈസ് പ്രസിഡന്റുമാരായ ഡോ. അലക്സ് ഫ്രാങ്ക്ളിൻ, ഡോ. ബാബു രവീന്ദ്രൻ, ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആർ. രമേഷ്, ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസൻ എന്നിവരെ ആദരിച്ചു.
District News
തൃശൂർ: കാർ വീടാക്കി ഒരു മാസക്കാലം ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലെ വൈവിധ്യങ്ങൾ കണ്ട് മനസിലാക്കിയ കുടുംബത്തെ തൃശൂർ ജില്ലാ അക്ഷയ സംരംഭക കൂട്ടായ്മ ആദരിച്ചു. സുനിൽ സൂര്യ , ഭാര്യ രതി സുനിൽ, മക്കളായ പി.എസ്. ആകാശ്, ശ്വേത എസ്. കുമാർ, ബന്ധുവായ അംബരീഷ് എന്നിവരാണ് ഒന്നിച്ച് യാത്രചെയ്തത്. ഒരു മാസക്കാലം കൊണ്ട് 9000 ത്തിൽ പരം കിലോമീറ്റർ ഇവർ പിന്നിട്ടു.
പാലയ്ക്കലിൽ അക്ഷയ കേന്ദ്രവും ഫോട്ടോഗ്രാഫി സ്റ്റുഡിയോയും നടത്തുന്ന ഈ കുടുംബം സ്ഥാപനങ്ങൾ പൂർണമായും ജീവനക്കാരെ ഏല്പിച്ചാണ് യാത്രപോയത്. എ.ഡി. ജയൻ, എസ്. ഷിജിൽ കുമാർ, ജയപ്രകാശ് മഠത്തിൽ, എം.ജെ. സിജോ, എ.ജി. പ്രവീൺ, എ.ടി. റഫീക്ക്, എം.പി. ഉണ്ണി, പി.കെ. ഷീല, സിനി ജോസ് എന്നിവർ പ്രസംഗിച്ചു.
District News
ചിറ്റൂർ: ഗ്രീൻഫീൽഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മികവ്- 2026 സംഘടിപ്പിച്ചു. ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.സി. പ്രീത് ഉദ്ഘാടനം ചെയ്തു. എൻ. ദിനേശ് അധ്യക്ഷതവഹിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. പഠനോപകരണ വിതരണവും നടത്തി. ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ സുത്യർഹമായ സേവനത്തിനു സത്സേവന പത്രം ലഭിച്ച സിവിൽ ഡിഫൻസ് വോളന്റിയർ സനു എം. സനോജിനെ കെ.സി. പ്രീത് ഉപഹാരം നൽകി ആദരിച്ചു.
ചിറ്റൂർ- തത്തമംഗലം നഗരസഭാ കൗൺസിലർ ഹസീന ഹക്കീം, ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ് ചീഫ് കോ-ഓർഡിനേറ്റർ പി.ആർ. പ്രജ്, എ. ആഷിഫ്, എം. അക്ഷയ്, എസ്. ശ്രീജ എന്നിവർ പ്രസംഗിച്ചു.
District News
അപകടയാത്ര ഒഴിവാക്കി വാഹനയാത്രികർ
ഒറ്റപ്പാലം: ഒറ്റപ്പാലം - ചെർപ്പുള്ളശേരി പാത യിലൂടെ യാത്ര നരകതുല്യത്തിനുമപ്പുറമെന്നു യാത്രികർ. യാത്രക്കാരെ വലയ്ക്കുന്ന കടുത്ത ദുരിതത്തിന് എന്നു പരിഹാരമാവുമെന്ന് പറയാനാവില്ല. വിരലിലെണ്ണാവുന്ന ജീവനക്കാരാണ് പാതയിൽ നിർമാണ പ്രവൃത്തികൾ നടത്തുന്നത്.
ഈ നില തുടർന്നാൽ നടപ്പുവർഷവും പാതയുടെ പ്രവൃത്തികൾ പൂർത്തീകരിക്കപ്പെടില്ല. ഒറ്റപ്പാലം മുതൽ ചെർപ്പുളശേരി വരെ റോഡിൽ ചെറുതും വലുതുമായ കുഴികൾ നിരവധിയാണ്. വാഹനങ്ങൾ ഏതു രീതിയിൽ വെട്ടിച്ചെടുത്താലും കുഴിയിൽപ്പെടുന്ന അവസ്ഥ. ബസുകളും, ഇരുചക്രവാഹനങ്ങളും എല്ലാം ഒരുപോലെ അപകടത്തിൽപെടുന്നതും അപകടകരവുമാണ് യാത്ര.
മഴപെയ്താൽ കുഴികളിൽ വെള്ളം നിറയും. ഇതറിയാതെ വാഹനം ഓടിക്കുന്നവർ കുഴികളിൽപ്പെട്ട് അപകടത്തിൽ ചാടുന്നതും നിത്യ സംഭവമായി തീർന്നിട്ടുണ്ട്.
നൂറുകണക്കിനു വാഹനങ്ങൾ പാതയെ ഇപ്പോൾതന്നെ കൈയൊഴിഞ്ഞമട്ടാണ്. മറ്റു യാത്രാമാധ്യമങ്ങളാണ് ഇപ്പോൾ ഇവർ തെരഞ്ഞെടുക്കുന്നത്.
പാതയിൽ ടാറിന്റെ അംശം പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. അതേസമയം കിഴൂരിനപ്പുറം ചെർപ്പുളശേരി ടൗൺ പരിസരം വരെയുള്ള ഭാഗത്തെ നവീകരണം ആദ്യഘട്ടത്തിൽ പൂർത്തിയായതാണ് ഏക നേട്ടമായി ചൂണ്ടിക്കാണിക്കുന്നത്. സ്ഥലമേറ്റെടുപ്പും വളവുകൾ നിവർത്തലും ഉൾപ്പെടെ റോഡ് വിപുലീകരണം സംബന്ധിച്ച സാങ്കേതിക കുരുക്കുകളിൽപെട്ടു രണ്ടാംഘട്ട പദ്ധതി തുടങ്ങാൻ തന്നെ ഏറെ വൈകിയിരുന്നു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ പദ്ധതി ഒരു വർഷവും ആറുമാസവും പിന്നിടുമ്പോൾ പൂർത്തിയായതു പാതയോരത്തെ ചാലുകളുടെയും ഏതാനും കലുങ്കുകളുടെയും നിർമാണം മാത്രമാണ്. ആകെ 27 കലുങ്കുകളാണു പാതയിൽ നിർമിക്കേണ്ടത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണു പാതയുടെ നിർമാണച്ചുമതല. കരാർ പ്രകാരമുള്ള നിർമാണ കാലാവധി മാർച്ച് 31നു പൂർത്തിയായതാണ്.
54 കോടി രൂപ ചെലവിൽ കെആർഎഫ്ബിയുടെ (കേരള റോഡ് ഫണ്ട് ബോർഡ്) നേതൃത്വത്തിലാണു പാതയുടെ നവീകരണം. ഒറ്റപ്പാലം മുതൽ ചെർപ്പുളശ്ശേരി വരെയുള്ള റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി രണ്ടുഘട്ടങ്ങളായി വീതികൂട്ടി നവീകരിക്കാൻ ആറുവർഷം മുമ്പാണു പദ്ധതി തയാറാക്കിയത്.
ഇഴഞ്ഞുനീങ്ങിയിരുന്ന പണി ഇതിനിടെ നിലക്കുകയും ചെയ്തിരുന്നു. താലൂക്കിലെ രണ്ടു പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഒറ്റപ്പാലത്തു നിന്നു മലപ്പുറം ജില്ലയിലേക്കു പ്രവേശിക്കാനുള്ള പ്രധാനപാതയും ഇതുതന്നെയാണ്. ഒറ്റപ്പാലം മേഖലയിൽ നിന്ന് ആശുപത്രി ആവശ്യങ്ങൾക്കു പെരിന്തൽമണ്ണയിലേക്കു പോകുന്ന രോഗികൾ ഉൾപ്പെടെയാണു യാത്രാദുരിതം അനുഭവിക്കുന്നത്.
District News
നെന്മാറ: നെല്ലിയാമ്പതിയില്‍നിന്ന് പോത്തുണ്ടി അണക്കെട്ടിലേക്കു വെള്ളമെത്തിക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന ഏലംപാടി പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നു കത്തോലിക്ക കോൺഗ്രസ് നെന്മാറ യൂണിറ്റ് ആവശ്യപ്പെട്ടു. വർഷങ്ങൾക്കുമുമ്പ് പദ്ധതിയുടെ പ്രാഥമിക പഠനം നടത്തിയിട്ടും തുടർന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നു സംഘടന ചൂണ്ടിക്കാട്ടി.
നെല്ലിയാമ്പതി മലനിരകളിൽ നിന്നുത്ഭവിക്കുന്ന നൂറടിപ്പുഴ ഏലംപാടിയിലൂടെ ഒഴുകി പിന്നീട് കാരപ്പാറ പുഴയിലൂടെ ചാലക്കുടി പുഴയിലേക്കാണ് ഇപ്പോൾ പതിക്കുന്നത്. വേനൽക്കാലത്തുപോലും മികച്ച നീരൊഴുക്കുള്ള ഈ ജലസ്രോതസിനെ ഫലപ്രദമായി വിനിയോഗിക്കുന്നതിനാണ് ഏലംപാടിക്ക് സമീപം തടയണ നിർമിച്ച് കേശവൻപാറ വഴി കമ്പിപ്പാലം കടത്തി പോത്തുണ്ടി അണക്കെട്ടിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതി തയാറാക്കിയത്.
പദ്ധതിയുടെ സാധ്യതകൾ വിലയിരുത്തുന്നതിനായി മുൻ എംഎൽഎ കെ. ബാബുവിന്റെ നേതൃത്വത്തിലും ജലവിഭവ വകുപ്പിലെ എൻജിനീയർമാരുടെ സംഘവും പ്രദേശത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. ഏലംപാടിയിൽ തടയണ നിർമിച്ച് വനംവകുപ്പിന്റെ അനുമതിയോടെ ടണൽ സംവിധാനത്തിലൂടെ കമ്പിപ്പാലത്തേക്കു വെള്ളമെത്തിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ഘടകം.
വേനൽക്കാലത്തും നൂറടിപ്പുഴയിൽ ആവശ്യത്തിന് ജലലഭ്യതയുള്ളതിനാൽ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ പോത്തുണ്ടി അണക്കെട്ടിലേക്ക് അധികജലം എത്തിക്കാൻ കഴിയുമെന്ന് പ്രാഥമിക പഠനത്തിൽ കണ്ടെത്തിയിരുന്നു.
ഇതിലൂടെ അണക്കെട്ടിൽനിന്ന് ജലസേചനത്തിനായി തുറന്നുവിടുന്ന വെള്ളത്തിനു ആനുപാതികമായി നെല്ലിയാമ്പതിയിൽനിന്നുള്ള ജലവും ലഭ്യമാകുകയും ജലലഭ്യത കൂടുതൽ സ്ഥിരതയാർജിക്കുകയും ചെയ്യും.
പദ്ധതി യാഥാർഥ്യമായാൽ ആയക്കെട്ട് പ്രദേശങ്ങളിലെ കൃഷിക്ക് വലിയ ആശ്വാസമാകുമെന്നു കത്തോലിക്ക കോൺഗ്രസ് അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് പച്ചക്കറി കൃഷി ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും വരൾച്ചക്കാലത്ത് കർഷകർ നേരിടുന്ന ജലക്ഷാമത്തിന് പരിഹാരം കാണാനും ഇതുസഹായകരമാകും. കൂടാതെ പോത്തുണ്ടി അണക്കെട്ടിനെ ആശ്രയിച്ചുള്ള സമഗ്ര കുടിവെള്ള പദ്ധതികൾക്കും പദ്ധതി കൂടുതൽ കരുത്തേകുമെന്നും സംഘടന വിലയിരുത്തി. കാലാവസ്ഥാ വ്യതിയാനവും വേനൽക്കാല ജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രദേശത്തിന്റെ ദീർഘകാല ജലസുരക്ഷ ഉറപ്പാക്കാൻ ഏലംപാടി പദ്ധതി അതിവേഗം പുനരുജ്ജീവിപ്പിച്ച് നടപ്പാ്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് നെന്മാറ യൂണിറ്റ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോജി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. സാനി കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. സുജി ഇടയിലത്തുണ്ടിയിൽ, ജോസ് കുട്ടി ചെറുപറമ്പിൽ, ജോൺസൺ ചെറുപറമ്പിൽ, ജിനി ജോസുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഷൊർണൂർ: ഗതാഗതക്കുരുക്ക് മുറുകുന്ന കുളപ്പുള്ളി ജംഗ്ഷനിൽ പുതിയ സിഗ്നൽസംവിധാനം മിഴിതുറന്നു. പി. മമ്മിക്കുട്ടി എംഎൽഎ പുതിയ സിഗ്നൽ സംവിധാനത്തിന്റെ സ്വിച്ച്ഓൺ കർമം നിർവഹിച്ചു.
ഷൊർണൂർ നഗരസഭാ വൈസ് ചെയർമാൻ വി.കെ. അനുരാജ് അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ, സന്ധ്യ, സൗമ്യ, സിന്ധു, കൗൺസിലർമാരായ രാജഗോപാൽ, അരുൺ, വിനോദ്, പ്രസന്ന, ഗീത, രജിത, ഷീജ, ലത, ബേബി ഗിരിജ, ഗീത, പുഷ്പലത, ബഷീർ, മുരുകൻ, ഷൊർണൂർ പോലിസ് സ്റ്റേഷൻ സി.ഐ. വിഷ്ണു, എസ്.ഐ. രാജീവൻ, പദ്ധതി കോൺട്രാക്ടർ രതീഷ് എന്നിവർ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പും, മോട്ടർ വാഹന വകുപ്പും ഷൊർണൂർ നഗരസഭയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ഷൊർണൂർ, പട്ടാമ്പി, ഒറ്റപ്പാലം തുടങ്ങിയ ഭാഗങ്ങളിലേക്കു തിരിയേണ്ട പ്രധാന ജംഗ്ഷനായതിനാലാണ് കുളപ്പുള്ളിയിൽ സിഗ്നൽ സംവിധാനം ഒരുക്കിയത്.
സിഗ്നൽ സംവിധാനം പ്രവർത്തിപ്പിച്ചതോടെ കുളപ്പുള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
District News
കൊടുവായൂർ: ഹോളി ഫാമിലി ബിഎഡ് കോളജിൽ ബിരുദദാന ചടങ്ങ് നടത്തി. മരിയൻ പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ വത്സ തെരേസ് ഉദ്ഘാടനം ചെയ്തു.
വെള്ളപ്പാറ സാൻജോ നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ. ബീന എസ്. നായർ സന്ദേശം നൽകി.
കൊടുവായൂർ സെന്റ് തോമസ് പള്ളിവികാരി ജോൺ പുത്തൂകര കോളജിൽനിന്നും പബ്ലിഷ് ചെയ്ത "ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സ്വാധീനം എഡ്യൂക്കേഷനിലും ക്രീയേറ്റിവിറ്റിയിലും എന്ന പുസ്തകം പ്രകാശനം ചെയ്തു. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. അനിത ചിറമേൽ ബിരുദം നേടിയ വിദ്യാർഥിനികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിടിഎ വൈസ് പ്രസിഡന്റ് റിട്ടയേർഡ് ക്യാപ്റ്റൻ അശോക് കുമാർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രദിപ സ്വാഗതവും അക്ഷയ മുരളി നന്ദിയും പറഞ്ഞു.
District News
ഒറ്റപ്പാലം: വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി. മലപ്പുറം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവർ സഞ്ചരിച്ചതായി കരുതുന്ന പിക്കപ്പ് വാഹനം കണ്ടെത്തിയത്.
വ്യാഴാഴ്ച മുതലാണ് കുടുംബത്തെ കാണാതായത്. ചെർപ്പുളശ്ശേരി വഴിയാണ് ഇവർ പോയതെന്നാണ് സിസി ടിവി കാമറകൾ വഴി നടത്തിയ പരിശോധനയിൽ പോലീസ് കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനം ഇവരുടെ വീട്ടിൽനിന്ന് പോകുന്നതിന്റെ ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. വാണിയംകുളം പനയൂരിൽ നിന്നാണ് മൂന്നംഗകുടുംബത്തെ അഞ്ചുദിവസമായി കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയത്.
കൃഷ്ണകൃപ വീട്ടിൽ താമസിക്കുന്ന ബാബു ഭാസ്കർ (68) ഭാര്യ രമാദേവി(65) ഇവരുടെ മകനായ വിഷ്ണു (32) എന്നിവരെയാണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതലാണ് ഈ കുടുംബത്തെക്കുറിച്ച് യാതൊരു വിവരവുമില്ലാതായത്. സ്ഥിരമായി വീടിന് പുറത്തിറങ്ങാറുള്ള ഇവർ പെട്ടെന്ന് അപ്രത്യക്ഷരായതോടെയാണ് നാട്ടുകാരും ബന്ധുക്കളും അന്വേഷണം ആരംഭിച്ചത്. ഇവരുടെ വീട് ദിവസങ്ങളായി പൂർണമായും പൂട്ടിക്കിടക്കുന്ന നിലയിലാണ്.
കോട്ടയത്തേക്ക് എന്തെങ്കിലും ആവശ്യത്തിനു പോയതായിരിക്കാം എന്നാണ് അയൽവാസികൾ ആദ്യം കരുതിയിരുന്നത്. എന്നാൽ സംശയംതോന്നി ബന്ധുക്കളുടെ വീടുകളിലുംമറ്റും അന്വേഷിച്ചിട്ടും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഇവർ ഷൊർണൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
കാണാതായ വ്യാഴാഴ്ച രാവിലെ മുതൽ മൂന്നുപേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. ഈ ഫോണുകളുടെ അവസാന ലൊക്കേഷൻ കാണിക്കുന്നത് ഇവരുടെ പനയൂരിലെ വീടിന്റെ പരിസരത്ത് തന്നെയാണെന്നത് സംഭവത്തിന്റെ ദുരൂഹത കൂടുതൽ വർധിപ്പിക്കുന്നു.
ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഊർജിതമായ അന്വേഷണം നടത്തുന്നതിന്നിടയിലാണ് വഴിക്കടവ് ചുരത്തിൽ വാഹനം കണ്ടെത്തിയത്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളാണ് തിരോധാനത്തിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.
District News
കൊടുന്തിരപ്പുള്ളി: പിഎസ്എസ്പി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ വായന പക്ഷാചരണവും വായനക്കളരിയും കൊടുന്തിരപ്പുള്ളി സാന്‍ജോ ട്രെയ്നിംഗ് അക്കാദമിയില്‍ നടത്തി. പാലക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. സാന്‍ജോ ട്രെയ്നിംഗ് അക്കാദമി ഡയറക്ടര്‍ ഫാ. അരുണ്‍ കലമറ്റം സ്വാഗതം പറഞ്ഞു.
പിഎംജി സ്കൂള്‍ അധ്യാപികയും ഗ്രന്ഥശാല പ്രവര്‍ത്തകയുമായ വിജി സാബു മുഖ്യപ്രഭാഷണവും വായനക്കളരി ക്ലാസും നയിച്ചു. വായനയുടെ പ്രാധാന്യം, പുസ്തകങ്ങളുമായുള്ള സൗഹൃദം, അറിവിന്റെ ലോകത്തിലേക്കുള്ള വായനയുടെ വഴികള്‍ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. പിഎസ്എസ്പി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോയ് അറയ്ക്കല്‍ പ്രസംഗിച്ചു. ആല്ബിന് പറഞ്ഞു. ഡോ. ടെസി തോമസ് പരിപാടികള്‍ക്കു നേതൃത്വം നല്കി. വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തത്തോടെ വായനക്കളരി ശ്രദ്ധേയമായി.
District News
വടക്കഞ്ചേരി: അതിമനോഹരിയായിരിക്കുകയാണ് പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടം. മഹാപ്രവാഹമായി പാലക്കുഴിമലയിൽനിന്നും പതിക്കുന്ന വെള്ളം പാറക്കൂട്ടങ്ങളിൽ തട്ടിച്ചിതറി ആർത്തലച്ച് മൂന്നു തട്ടുകളായി താഴെ പാലക്കുഴി ജലവൈദ്യുത പദ്ധതിയുടെ പവർഹൗസ് പ്രവർത്തിക്കുന്ന കൊന്നക്കൽകടവിലെത്തുന്നതു കാണാൻ സഞ്ചാരികളുടെ തിരക്കുകൂടിയിട്ടുണ്ട്.
തൂവെള്ളകണക്കേ തെളിഞ്ഞ വെള്ളമാണ് പാഞ്ഞൊഴുകുന്നത്. ദൂരക്കാഴ്ചയാണ് ഈ വെള്ളച്ചാട്ടത്തിന്റെ ചന്തം. കയങ്ങളുള്ള തോടാണിത്. സൂക്ഷിച്ചില്ലെങ്കിൽ അപകടം ഉറപ്പ്.
ഇവിടുത്തെ സ്വകാര്യ തോട്ടങ്ങളിൽ റീപ്ലാന്റ് നടക്കുന്നതിനാൽ വലിയ റബർമരങ്ങളുടെ തടസങ്ങൾമാറി മുമ്പത്തേതിനേക്കാൾ വളരെ അടുത്തെന്നപോലെയാണ് വെള്ളച്ചാട്ടം കാണാനാകുന്നത്.
വൈദ്യുതി ഉത്പാദനത്തോടൊപ്പം വെള്ളച്ചാട്ടത്തിന്റെ മനോഹാരിത പുതിയൊരു അനുഭൂതിയുണ്ടാക്കുന്നതായി സന്ദർശകർ പറയുന്നു. വൈദ്യുതി ഉത്പാദനത്തിനായി പാലക്കുഴി മലയിൽ അഞ്ചുമുക്കില്‍ ചെക്ക്ഡാമുണ്ട്. ഇതിൽ വെള്ളം നിറഞ്ഞ് സ്പില്‍വേവഴി വരുന്ന വെള്ളമാണ് പഴയ പ്രതാപത്തോടെ വെള്ളച്ചാട്ടമായി രൂപപ്പെടുന്നത്.
വൻമലയായ പൊന്മുടി മലയിൽനിന്നും ഉത്ഭവിക്കുന്ന കാട്ടരുവികളും ചെറുനീർചാലുകളും പാലക്കുഴിയിൽ സംഗമിച്ച് പിന്നീട് മഹാപ്രവാഹമായി ഒഴുകിയാണ് വെള്ളച്ചാട്ടത്തിന് കരുത്തുകൂട്ടുന്നത്. ജലവൈദ്യുതപദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ പാലക്കുഴിക്കും താഴെ കൊന്നക്കൽകടവിനും ടൂറിസം വികസന സാധ്യതകളും ഏറെയുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു.
District News
വടക്കഞ്ചേരി: പാലക്കുഴിക്കാരുടെ സ്വപ്നപദ്ധതിയായ ജലവൈദ്യുത പദ്ധതി യഥാർഥ്യമാകാൻ ഇനി ഒരുമാസത്തെ കാത്തിരിപ്പുമാത്രം.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ പരിശോധനകൾ പൂർത്തിയാക്കി ട്രയൽറൺ വിജയകരമെന്നു പദ്ധതി നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ചീഫ് എൻജിനീയറും കെഎസ്ഇബി റിട്ടയേഡ് ചീഫ് എൻജിനീയറുമായ പ്രസാദ് മാത്യു, സൈറ്റ് എൻജിനീയർ ഷാരോൺ സാം എന്നിവർ പറഞ്ഞു.
ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകുന്നതിനുള്ള പേപ്പർവർക്കുകളും അനുബന്ധ പ്രവർത്തനങ്ങളും നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി മൂലമറ്റത്തുനിന്നും കെഎസ്ഇബിയുടെ പവർ എക്യുപ്പ്മെന്റ് ടെസ്റ്റിംഗ് ടീം കഴിഞ്ഞദിവസം പവർഹൗസിലെത്തി പരിശോധന നടത്തി.
സംവിധാനങ്ങളിൽ ടീം തൃപ്തി അറിയിച്ചിട്ടുണ്ട്. ഐആർടിസിയുടെ കൺസൾട്ടന്റ് എൻജിനീയർമാരായ രാധാ ഗോപി, വേണുഗോപാൽ, ഇലക്ട്രിക്കൽ വിംഗ് ഡയറക്ടർ സന്തുസിംഗ്, പ്രോജക്ട് മാനേജർ മോഹനൻ നായർ, കമ്മീഷനിംഗ് എൻജിനീയർ ഫെനിൽ പട്ടേൽ തുടങ്ങിയവരടങ്ങുന്ന സംഘം പരിശോധനകൾ പൂർത്തിയാക്കി വരികയാണ്. ടർബൈൻ കറക്കാനുള്ള വെള്ളത്തിന്റെ വാൾവ് തുറക്കുന്നതുൾപ്പെടെ എല്ലാം ഓട്ടോമാറ്റിക് സംവിധാനങ്ങളിലാണ് പ്രവർത്തിപ്പിക്കുന്നത്. കർക്കടകമാസം അടുത്തെത്തിയിട്ടും മഴ ശക്തിപ്പെടാൻ മടിച്ചു നിൽക്കുന്നത് പദ്ധതിക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും സ്വപ്നപദ്ധതി തൊട്ടടുത്തുതന്നെ യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് പാലക്കുഴിക്കാരും താഴെ കൊന്നക്കൽക്കടവിലുള്ളവരും.
വൈദ്യുതി ഉത്പാദനം
വർഷത്തിൽ 3.78 മില്ല്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് പദ്ധതി വഴി ലക്ഷൃം വച്ചിട്ടുള്ളത്. സ്റ്റോറേജ് സ്കീം എന്നതിനു പകരം റൺ ഓഫ് ദി റിവർ സ്കീമായാണ് പാലക്കുഴി പദ്ധതിയുള്ളത്.
ഒഴുകി വരുന്ന വെള്ളം അപ്പോൾതന്നെ പവർഹൗസിലെത്തിച്ച് തത്സമയം വൈദ്യുതി ഉത്പാദനമാണ് നടത്തുക. ഇതിനാൽ തുടർച്ചയായി തോട്ടിൽ ശക്തമായ തോതിൽ വെള്ളത്തിന്റെ ഒഴുക്കുണ്ടാകണം.
പാലക്കുഴി പുഴയിൽ 60 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ ഉയരത്തിലുമുള്ള തടയണയിൽനിന്നും ലോപ്രഷർ പൈപ്പിലൂടെയും പെൻസ്റ്റോക്ക് പൈപ്പിലൂടെയുമായി 750 മീറ്റർ ദൂരം ചെങ്കുത്തായ മലഞ്ചെരിവിലൂടെ പൈപ്പ് സ്ഥാപിച്ചാണ് വെള്ളം പവർഹൗസിലെത്തിക്കുന്നത്.
ഒരേസമയം 500 കിലോവാട്സിന്റെ രണ്ടു പെൽറ്റൻവീൽ ടർബൈൻ കറക്കി രണ്ട് 500 കിലോവാട്ട് ശേഷിയുള്ള ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദനമെന്നു ചീഫ് എൻജിനീയർ പ്രസാദ് മാത്യു, ഷാരോൺ സാം എന്നിവർ വിശദീകരിച്ചു.
കെഎസ്ഇബി ക്ക് വൈദ്യുതി കൈമാറാനുള്ള ട്രാൻസ്ഫോർമർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും സജ്ജമായിക്കഴിഞ്ഞു. ഒരുമിനിറ്റിൽ ആയിരംതവണ ടർബൈൻ കറങ്ങുംവിധമാണ് പൈപ്പിൽ നിന്നുള്ള വെള്ളം അതിശക്തമായി ചീറ്റുക. 15.09 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത്തെ വൈദ്യുതപദ്ധതിയാണിത്. മൂന്നു മെഗാവാട്ട് ശേഷിയുള്ള മണ്ണാർക്കാട് മീൻവല്ലം പദ്ധതിയാണ് ആദ്യത്തേത്. 2017 ഡിസംബർ 21നായിരുന്നു പാലക്കുഴി പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്.
District News
ഒറ്റപ്പാലം: നഗരത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ബലക്ഷയം സംഭവിച്ച പഴയ കെട്ടിടം അപകട ഭീഷണിയായി. ഏതുസമയത്തും ഓടിട്ട കെട്ടിടം തകർന്നുവീഴാം. പതിറ്റാണ്ടുകൾ പലതുപിന്നിട്ട കെട്ടിടത്തിന്റെ മുകൾഭാഗം തകർന്നുനിൽക്കുന്ന സ്ഥിതിയാണ്.
ഓടുകളും പൊട്ടിത്തകർന്നു. കനത്തമഴയിൽ കെട്ടിടം നനഞ്ഞുകുതിർന്നാണ് നിൽക്കുന്നത്. പഴയ ഒറ്റപ്പാലത്തിന്റെ പ്രതീകം കൂടിയാണ് ഈ കെട്ടിടം.
പാലക്കാട്- കുളപ്പുള്ളി പ്രധാനപാതയിൽ ഒറ്റപ്പാലം നഗരഹൃദയത്തിലാണ് ഓപ്പൺ ഓഡിറ്റോറിയത്തിനു എതിർവശത്തായി ഈ പഴയ ഓടിട്ട കെട്ടിടം നിലകൊള്ളുന്നത്.
കൂറ്റൻ കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് നഗരം വഴി മാറിയപ്പോൾ അവശേഷിക്കുന്ന ഓടിട്ട ഏക കെട്ടിടമാണിത്.
ചില നിയമപ്രശ്നങ്ങൾ മൂലമാണ് കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമിക്കാത്തതെന്നാണ് ലഭ്യമാകുന്ന സൂചന. കെട്ടിടം നിലംപതിച്ചാൽ വലിയ ദുരന്തത്തിനു വഴിയൊരുക്കും.പ്രധാന റോഡിലേക്കാവും കെട്ടിടം നിലംപൊത്തുക. ഒറ്റപ്പാലം ബസ് സ്റ്റാൻഡിനു എതിർവശത്താണ് കെട്ടിടം നിൽക്കുന്നത്. മേൽക്കൂര തകർന്നുവീഴുകയാണെങ്കിൽ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും താഴെ പ്രവർത്തിക്കുന്ന കടകളിലേക്കു വരുന്നവർക്കുമെല്ലാം അപകടമുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള ഈ കെട്ടിടത്തിനുതാഴെ നിരവധി കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. എന്നാൽ ഏതാനും സ്ഥാപനങ്ങൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ബാക്കിയുള്ളവയെല്ലാം കെട്ടിടത്തിന്റെ കാലപ്പഴക്കംമൂലം സ്വയം ഒഴിഞ്ഞുപോവുകയായിരുന്നു. സുരക്ഷ മുൻനിർത്തി കെട്ടിടം പൊളിച്ചു നീക്കുന്നതിനു നടപടികളുണ്ടാവണമെന്നാണ് ജനാവശ്യം.
District News
പാലക്കാട്: ജില്ലയിലെ വൈദ്യുതി ഉത്പാദന- വിതരണ- പ്രസരണ മേഖലയിലെ വിഷയങ്ങൾ പരിഹരിക്കുന്നതിന് മണ്ഡലാടിസ്ഥാനത്തില്‍ സമിതി രൂപീകരിക്കണമെന്നു വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. വൈദ്യുതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കെപിഎം റെസിഡന്‍സിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായ മന്ത്രി തദ്ദേശ സ്ഥാപനതലത്തിലും സമിതികള്‍ രൂപീകരിക്കണമെന്നും നിര്‍ദേശം നല്കി.
കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് രണ്ടോ മൂന്നോ മാസത്തില്‍ യോഗം ചേരണം. എംഎല്‍എ ചെയര്‍പേഴ്സണും എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കണ്‍വീനറുമായ സമിതി മണ്ഡലതലത്തിലെ പ്രവൃത്തികൾ കൃത്യമായി വിലയിരുത്തണമെന്നും ആവശ്യപ്പെട്ടു. അപകടങ്ങളുണ്ടാകാതിരിക്കാൻ ജനപ്രതിനിധികളുടെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്നും നിര്‍ദേശിച്ചു. കഞ്ചിക്കോട് വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ എക്സ്റേ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള തടസങ്ങൾക്കു പരിഹാരം കാണും. പറമ്പിക്കുളത്തെ വൈദ്യുതിലഭ്യത ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും.
വൈദ്യുതി പ്രസരണത്തിന് പുതിയ സബ് സ്റ്റേഷനുകള്‍ നിര്‍മിക്കുമെന്നും സെക്്ഷന്‍ ഓഫീസുകളുടെ വിഭജനം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 300 കോടി രൂപയുടെ പ്രവൃത്തികള്‍ ജില്ലയിൽ പുരോഗമിക്കുകയാണെന്നും മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
എംഎല്‍എമാരായ സുമേഷ് അച്യുതന്, എ. പ്രഭാകരന്, കെ. പ്രേംകുമാര്‍, പി. മമ്മിക്കുട്ടി, കെ. പ്രേമന്, ടി.എം. ശശി, കെഎസ്ഇബി ഡയറക്ടര്‍ എം.പി. രാജന്, കോഴിക്കോട് ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത് ചീഫ് എന്‍ജിനീയര്‍ മായ തമ്പാന്, വിവിധ ട്രേഡ് യൂണിയന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കണ്ണൂർ: മേൽപ്പാല നിർമണ പ്രവൃത്തിയും പൊട്ടിപ്പൊളിഞ്ഞ റോഡും കാരണം മേലെ ചൊവ്വ ജംഗ്ഷനിൽ അനുഭവിച്ചുവരുന്ന രൂക്ഷമായ ഗതാഗതകുരുക്ക് പ്രശ്നം ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും. ടി.ഒ. മോഹനൻ വിളിച്ചു ചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഈ പ്രവൃത്തികളെല്ലാം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാനാകുമെന്ന് ടി.ഒ. മോഹനൻ എംഎൽഎ അറിയിച്ചു.
ജംഗ്ഷനിലെ വാട്ടർ അഥോറിറ്റിയുടെ പ്രവൃത്തി മൂന്നു ദിവസംകൊണ്ട് പൂർത്തിയാക്കി റോഡ് റീ ടാറിംഗ് നടത്തും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പ് സൊസൈറ്റി ടാറിംഗ് പ്രവൃത്തി 16ന് തുടങ്ങി അടുത്ത ദിവസത്തേക്ക് പൂർത്തിയാക്കും. വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമുണ്ടാക്കുന്ന വൈദ്യുത തൂണുകൾ ഒരാഴ്ചക്കുള്ളിൽ മാറ്റി സ്ഥാപിക്കാമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ഇതിനുപുറമേ, മേൽപ്പാലം പണിയുടെ ഭാഗമായുള്ള പൈലിംഗ് പ്രവൃത്തിക്കു വേണ്ടി നിരത്തിവച്ച വീപ്പകൾ ട്രാഫിക് പോലീസിന്റെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ഒതുക്കിവച്ച് കൂടുതൽ വാഹനങ്ങൾക്ക് കടന്നു പോകാനുള്ള സൗകര്യം ഒരുക്കും. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പീക്ക് അവറുകളിൽ ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പോലീസുകാരെ മേഖലയിൽ വിന്യസിക്കാനും തീരുമാനിച്ചു.
മേലേചൊവ്വയിൽ വാട്ടർ ടാങ്കിന് മുന്നിലുള്ള കെഎസ്ഇബി ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുന്നതും പരിഗണനയിലാണ്. റോഡ് ടാറിംഗ് പ്രവർത്തിക്കുള്ള സാധന സാമഗ്രികൾ ലഭിക്കാൻ പ്രയാസം നേരിടുന്ന സാഹചര്യത്തിൽ കരാർ കന്പനിയായ വിശ്വസമുദ്ര വഴി സാധനങ്ങൾ ലഭ്യമാകുമോ എന്ന കാര്യം അന്വേഷിക്കാനും ടി.ഒ. മോഹനൻ എംഎൽഎ നിർദേശിച്ചു. മേലേചൊവ്വയിൽ രണ്ട് സർവീസ് റോഡുകൾ ഉൾപ്പെടെ മേൽപ്പാലം നിർമാണത്തിനായി 1.21 ഏക്കർ ഭൂമിയാണ് വേണ്ടത്.
ഇതിൽ ഏറ്റെടുക്കാനുള്ള ഭൂമിയിലെ കെട്ടിടങ്ങളുടെ വില മൂല്യനിർണയം നടന്നുവരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ യോഗത്തെ അറിയിച്ചു. ഒരാഴ്ചയ്ക്കുശേഷം പ്രവൃത്തിയുടെ അവലോകന യോഗം ചേരും. എംഎൽഎയുടെ ഓഫീസിൽ നടന്ന യോഗത്തിൽ ദുരന്തനിവാരണ ഡപ്യൂട്ടി കളക്ടർ കെ.കെ സുബൈർ, ദേശീയപാത അഥോറിറ്റി, പിഡബ്ല്യുഡി, വാട്ടർ അഥോറിറ്റി, കെഎസ്ഇബി, റോഡ്സ് ആൻഡ് ബ്രിഡ്ജ് ഡെവലപ്പ്മെന്റ് കോർപറേഷന്, പോലീസ് ഉദ്യോഗസ്ഥർ, ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധി എന്നിവർ പങ്കെടുത്തു.
ഗതാഗതക്കുരുക്ക്: സർവീസ് റോഡ് ടാറിംഗിന്
കണ്ണൂർ: മേലെകളക്ടറുടെ നിർദേശം ചൊവ്വയിലെ ഫ്ലൈഓവർ നിർമാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർവീസ് റോഡിന്റെ ടാറിംഗ് ഉടൻ പൂർത്തിയാക്കാൻ കളക്ടറുടെ നിർദേശം. സ്ഥലം സന്ദർശിച്ച കളക്ടർ പി. വിഷ്ണുരാജ് ഫ്ലൈഓവർ നിർമാണ പുരോഗതിയും ഗതാഗതക്കുരുക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിലയിരുത്തി. അനധികൃത പാർക്കിംഗ് നിയന്ത്രിക്കാനും ആവശ്യമായ മറ്റ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കളക്ടർ സ്ഥലം സന്ദർശിച്ചത്. താഴെചൊവ്വയിലെയും മേലെചൊവ്വയിലെയും കാര്യങ്ങൾ ഉദ്യോഗസ്ഥർക്കൊപ്പം വിശദമായി പരിശോധിച്ച ശേഷമായിരുന്നു കളക്ടറുടെ നിർദേശം. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ കെ.കെ.സുബൈർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
District News
പ്രദീപന്റെയും ബീനയുടെയും വീട്ടിലുള്ളത് 24 ഓമനപൂച്ചകൾ ..
മട്ടന്നൂർ: സാധാരണ വീടുകളിൽ അരുമയായി ഒന്നോ രണ്ടോ പൂച്ചകളെയാണ് വളർത്താറെങ്കിൽ ചാവശേരി കട്ടേങ്കണ്ടത്തിലെ കൂലോത്തുംകണ്ടി വീട്ടിലെത്തിയാൽ സന്ദർശകരുടെ കണ്ണുതള്ളും. കാരണം വീട്ടുകാരുടെ അരുമകളായി വീടിനകത്ത് കഴിയുന്നത് ഒന്നും രണ്ടും പൂച്ചകളല്ല. ചെറുതും വലുതുമായ പൂച്ചകളുടെ എണ്ണം 24 ലെത്തും !!
പത്തുവർഷം മുന്‍പ് പ്രദീപന്റെ വീട്ടിലെത്തിയ പൂച്ചകളുടെ പിൻമുറക്കാരാണ് ഇപ്പോൾ വീടനകം നിറയെ അരുമകളായി വിലസുന്നത്. പ്രദീപന്റെ വീടിനു സമീപം താമസിച്ചിരുന്ന മോഹനൻ എന്നയാൾ വളർത്തിയ പൂച്ചയാണ് ആദ്യഅതിഥിയായെത്തിയത്. മോഹനൻ വീടുമാറി പോയപ്പോൾ പൂച്ച തനിച്ചായി. ഇത് പിന്നീട് പ്രദീപന്റെ വീട്ടിലെത്തുകയായിരുന്നു. നേരത്തെ വീട്ടിൽ 27 പൂച്ചകളുണ്ടായിരുന്നു. മൂന്നെണ്ണത്തിനെ തെരുവുനായയ്ക്കോൾ കടിച്ചു കൊന്നതോടെ ബാക്കിയുള്ളവരെ പ്രദീപനും ബീനയും വീടിന് പുറത്തിറക്കി വിടാറില്ല. വീടിനുളിൽ കിടക്കയിലും നിലത്ത് തുണി വിരിച്ചുമാണ് പൂച്ചകളെ ദന്പതികൾ കിടത്തിയുറക്കുന്നത്.
രാവിലെ ബീന പ്രഭാതഭക്ഷണം തയാറാക്കാൻ തുടങ്ങുന്പോൾ തന്നെ പൂച്ചകളെല്ലാം ഉറക്കമുണർന്ന അടുക്കളയിൽ തന്പടിക്കും. വീട്ടിലുണ്ടാക്കുന്ന എന്തു പ്രഭാതഭക്ഷണമായാലും വൈമനസ്യമൊന്നും കാണിക്കാതെ എല്ലാവരും ആസ്വദിച്ചു കഴിക്കുമെന്ന് ബീന പറഞ്ഞു. ഉച്ചയ്ക്ക് ചോറാണ് നൽകുക. ചോറിനൊപ്പം മീനുണ്ടായാലും ഇല്ലെങ്കിലും ഇവർക്ക് ഒരു പ്രശ്നവുമില്ല. ചില ദിവസങ്ങളിൽ സ്പെഷൽ വിഭവമായി ചോറും മീനും മുട്ട വരട്ടിയും നൽകും. മക്കളില്ലാത്ത ഞങ്ങൾക്ക് പൂച്ചകൾ മക്കളെ പോലെയാണെന്നാണ് പ്രദീപനും ബീനയും പറയുന്നത്.
District News
കണ്ണൂർ: മണ്ണിടിച്ചിൽ സാധ്യത മുൻകൂട്ടി കണ്ടെത്തി മുന്നറിയിപ്പ് നൽകാനും അതുവഴി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനുമുള്ള സംസ്ഥാനത്തെ ആദ്യസംവിധാനം കണ്ണൂർ ജില്ലയിൽ ഒരുക്കുന്നു. കണിച്ചാർ പഞ്ചായത്തിലെ മാടശേരി മലയിലാണ് ഈ സംവിധാനം സ്ഥാപിക്കുന്നത്. മണ്ണിന്റെ ഘടന, മഴയുടെ അളവ്, ഭൂമിശാസ്ത്രപരമായ മറ്റ് പ്രത്യേകതകൾ എന്നീ ഡാറ്റ ശേഖരിച്ചു വിശകലനം ചെയ്ത് മണ്ണിടിച്ചിൽ സാധ്യതയുണ്ടോ എന്ന് മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി, ഐഐടി റൂർക്കി, കെ-ഡിസ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംവിധാനം തയാറാക്കുന്നത്. ഏകദേശം രണ്ടു കോടി രൂപയോളമാണ് ചെലവ്.
2022 ൽ 34 തവണ മണ്ണിടിച്ചിൽ അനുഭവപ്പെട്ട പ്രദേശമാണ് കണിച്ചാർ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി മാടശേരി മലയിൽ ഓഗ്സെൻസ് ലാബ് എന്ന സ്വകാര്യ ഗവേഷണ കമ്പനിയുടെ നേതൃത്വത്തിൽ ഈ വർഷം ജനുവരിയിൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇനി മണ്ണ് പരിശോധനയ്ക്കുശേഷം 15 മുതൽ 20 മീറ്റർ വരെ ആഴത്തിൽ കുഴിച്ചു സെൻസറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടത്തേണ്ടത്. ഐഐടി റൂർക്കിയുടെ നേതൃത്വത്തിലാണ് മലയുടെ ഉയരത്തിൽനിന്നും താഴോട്ട് എട്ട് പോയിന്റുകളിലായി സെൻസറുകൾ സ്ഥാപിക്കുക. മാടശേരി മലയിൽ സ്ഥാപിക്കുന്ന സംവിധാനം ഉപയോഗിച്ച് മണ്ണിന് സമാനഘടനയുള്ള തൊട്ടടുത്ത പ്രദേശങ്ങളിലെ മണ്ണിടിച്ചിൽ സാധ്യതയും പരിശോധിക്കാൻ കഴിയും.
സംസ്ഥാനത്തെ പൈലറ്റ് പ്രോജക്ടായി നടത്തുന്ന പദ്ധതി വിജയിച്ചാൽ സംസ്ഥാനത്തെ മണ്ണിടിച്ചിൽ സാധ്യതയുള്ള, വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഈ സംവിധാനം സ്ഥാപിക്കും. നിലവിൽ ഇവിടെനിന്നും കാലാവസ്ഥാ പ്രവചനത്തിനുള്ള ഡാറ്റ ശേഖരിക്കുന്നുണ്ട്. സെൻസറുകൾ സ്ഥാപിച്ച ശേഷം ഏകീകൃത പോർട്ടൽ സംവിധാനത്തിലൂടെ മഴ വിവരങ്ങളും മണ്ണിടിച്ചിൽ മുന്നറിയിപ്പും ശാസ്ത്രീയമായ രീതിയിൽ ലഭ്യമാക്കാൻ കഴിയും.
District News
കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി റവന്യുവകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സ്പെഷല്‍ ഡ്രൈവ് നടത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍ദേശിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാനത്തെ റവന്യു വകുപ്പിന്റെ ആദ്യത്തെ ജില്ലാതല അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കാസർഗോഡ് ജില്ലയില്‍ ഇതിനകം തന്നെ ഭൂമി തരംമാറ്റം, പട്ടയപ്രശ്നം, മറ്റു ഭൂപ്രശ്നങ്ങള്‍ എന്നിവ ജില്ലയില്‍ കുറേയേറെ പരിഹരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട രണ്ടരലക്ഷം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതില്‍ 25,000 അപേക്ഷകള്‍ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി തീര്‍പ്പാക്കും. സംസ്ഥാനത്ത് നൂറുദിവസത്തിനകം 5000 പട്ടയങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഭൂമിയുടെ ഫെയര്‍ വാല്യുവിന്റെ കാര്യത്തില്‍ ഏകീകരണം ഉണ്ടാക്കും. ഫെയര്‍വാല്യു വിഷയത്തില്‍ അപാകതകള്‍ പരിഹരിക്കുന്ന പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. നിലവില്‍ പലയിടങ്ങളിലും പല രീതിയില്‍ ഫെയര്‍വാല്യൂ സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലവിലുണ്ട്. ഒരു ലക്ഷം പരാതികളില്‍ 48,000 പരാതികള്‍ ഇതിനകം തീര്‍പ്പാക്കിയിട്ടുണ്ട്. എല്ലാ ഒഴിവുകളും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ മുഴുവന്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഞ്ചേശ്വരത്ത് റവന്യു ടവര്‍ നിര്‍മിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് സര്‍വേ വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത കൈയേറ്റം സംബന്ധിച്ച വിഷയം കൂടുതല്‍ ഗൗരവത്തില്‍ കാണേണ്ടതുണ്ടെന്ന് മന്ത്രി നിര്‍ദേശിച്ചു. കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനകത്ത് ഒരു അനക്സ് കെട്ടിടം അനുവദിക്കണം, കുഡ്ലു ഗ്രൂപ്പ് വില്ലേജിനെ രണ്ടായി വിഭജിക്കണം.
കാസര്‍ഗോഡ് മിനിസിവില്‍ സ്റ്റേഷന് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. മഞ്ചേശ്വരത്ത് മിനി സിവില്‍ സ്റ്റേഷന്, ജില്ലയില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടര്‍ തസ്തിക അനുവദിക്കണം തുടങ്ങി വിവിധ വിഷയങ്ങള്‍ കളക്ടര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
District News
മട്ടന്നൂർ: സ്കൂട്ടറിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ടംഗസംഘത്തെ മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കോഴിക്കോട് പുതുപ്പള്ളി സ്വദേശി പി.വി. അനസ് (29), കൊയിലാണ്ടി സ്വദേശി എസ്.എസ്. സൂര്യൻ (26) എന്നിവരാണ്പിടിയിലായത്. ഇരുവരെയും വീടുകളിൽനിന്നാണു പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ജൂൺ 30 നാണ് കേസിനാസ്പദമായ സംഭവം. മട്ടന്നൂർ പഴശി എളക്കുഴിയിൽ സ്കൂട്ടറിലെത്തിയ പ്രതികൾ യുവതിയുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്നു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണു പ്രതികൾ വലയിലായത്. നിരവധി സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണു പ്രതികളെ കണ്ടെത്തിയത്.
പിടിയിലായവർ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിപ്പട്ടികയിലുള്ളതാണെന്ന് പോലീസ് അറിയിച്ചു. ഇതിൽ ഒന്നാം പ്രതിയായ പി.വി. അനസിന് പട്ടാമ്പി, നെയ്യാറ്റിൻകര, നറുവമോട്, മന്ദൻചേരി, കുത്തിയതോട്, കായംകുളം, കൊടുങ്ങല്ലൂർ, മണ്ണാഞ്ചേരി എന്നീ സ്റ്റേഷനുകളിലായി ഒട്ടനവധി കേസുകളുണ്ട്. രണ്ടാം പ്രതിയായ സൂര്യൻ ചോമ്പാല, വെള്ളയിൽ, ചങ്ങരംകുളം എന്നീ സ്റ്റേഷനുകളിലായി മൂന്നോളം കേസുകളിൽ പ്രതിയാണ്.
കൂത്തുപറമ്പ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് സിബി ടോം, പോലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജു എന്നിവരുടെ മേൽനോട്ടത്തിൽ, എസ്ഐമാരായ കെ.പി. മുഹമ്മദ് ഫൈറൂസ്, വി.കെ. പ്രകാശൻ, വിനീഷ് കുമാർ, സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദീപേഷ്, സുധീഷ്, വിജേഷ്, പ്രജീഷ്, ജോഷിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, റിജിൽ, വിജിൽ മോൻ, അനീസ്, ഷമീർ, സരിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി കൂത്തുപറമ്പ് സബ് ജയിലിൽ റിമാൻഡ് ചെയ്തു.
District News
പയ്യന്നൂർ: പശ്ചിമഘട്ട മലനിരകളിലും ചെങ്കൽ പരപ്പുകളിലും സുലഭമായി കണ്ടുവരുന്ന നെയ്പ്പുല്ലിന്റെ സ്പീഷീസിൽ പെടുന്ന പുതിയൊരു ചെടികൂടി ഗവേഷകർ കണ്ടെത്തി.
കണ്ണൂർ ജില്ലയിൽ കുഞ്ഞിമംഗലം താമരംകുളങ്ങരയിലെ കണ്ടൽക്കാടുകളോട് ചേർന്ന ഉപ്പുവെള്ളം കയറുന്ന പൊരൂണിവയലിൽ നിന്നാണ് പുതിയ സസ്യത്തെ തിരിച്ചറിഞ്ഞത്.
പശ്ചിമഘട്ട മലനിരകളിലും ചെങ്കൽ പാറകൾക്കിടയിലും കണ്ടുവരുന്ന 23 ഇനം ഡൈമേറിയ സ്പീഷീസുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഉപ്പുവെള്ളതിന്റെ സാന്നിധ്യമുള്ള പൊരൂണി വയലിൽ വളരുന്ന "ഡൈമേറിയ രാജനിയാന'. ഇത് ആലപ്പുഴ ഭാഗത്തുനിന്ന് രേഖപ്പെടുത്തിയ "ഡൈമേറിയ കോപ്പിയാന' എന്ന സ്പീഷിസിൽനിന്ന് ഏറെ വിഭിന്നവുമാണ്.
കണ്ടൽക്കാടുകളുടെയും ഇടനാടൻ കുന്നുകളുടെയും ജൈവ വൈവിധ്യങ്ങളുടെയും സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച എടാട്ട് താമരംകുളങ്ങരയിലെ പരിസ്ഥിതി പ്രവർത്തകനായ പി.പി. രാജനോടുള്ള ആദരസൂചകമായാണ് പുതിയ സസ്യത്തിന് "ഡൈമേറിയ രാജനിയാന"(Dimeria Rajaniana) എന്ന പേര് നൽകിയിരിക്കുന്നത്. പുതിയ ചെടി കണ്ടെത്തിയ പൊരൂണി വയലിലും സമീപമുള്ള ചതുപ്പിലുമുള്ള കണ്ടൽക്കാടുകൾ നശിപ്പിച്ചും കെട്ടിടാവശിഷ്ടമടക്കം നിക്ഷേപിച്ചും തണ്ണീർത്തടം നികത്തിയതിനെതിരെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഹൈക്കോടതിയുടെ അനുകൂലവിധി സമ്പാദിച്ച പരിസ്ഥിതി പ്രവർത്തകനാണ് പി.പി. രാജൻ.
സസ്യശാസ്ത്ര ഗവേഷകരായ ഡോ. എം.കെ. രതീഷ് നാരായണൻ (പയ്യന്നൂർ കോളജ്), ഡോ. സി.എൻ. സുനിൽ (എസ്എൻഎം കോളജ്, മാലിയേങ്കര, എറണാകുളം), സിദ്ധാർത്ഥ് എസ്. നായർ, കെ. ചൈത്ര, എം.കെ. ലക്ഷ്മി നന്ദന എന്നിവരടങ്ങിയ സംഘമാണ് പുതിയ സസ്യത്തെ കണ്ടെത്തി ശാസ്ത്ര ലോകത്തെ അറിയിച്ച് അംഗീകാരം നേടിയത്.
District News
കുടിയാന്മല: മേരി ക്വീൻസ് ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. ഒരുവർഷം നീണ്ടുനിന്ന വിവിധ പരിപാടികളുമായാണു ജൂബിലി ആഘോഷം നടത്തിയത്.
വിവിധ പൂർവ വിദ്യാർഥി സംഗമങ്ങൾ, സ്പാഗോ ഇന്റർനാഷണൽ കമ്പനി സിഇഒയും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ ബെന്നി തോമസ് സ്പോൺസർ ചെയ്ത അത്യാധുനിക കംപ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം എന്നിവയും നടന്നു. ഏറ്റവും അത്യാധുനിക സംവിധാനങ്ങളോടെയുള്ള കംപ്യൂട്ടർ ലാബാണ് വിദ്യാർഥികൾക്കായി സജ്ജമാക്കിയിട്ടുള്ളത്.
സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി, മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, ബെന്നി തോമസ്, പിടിഎ പ്രസിഡന്റ് ബെന്നി കവിയിൽ, മദർ പിടിഎ പ്രസിഡന്റ് ഷിബി മങ്കുന്നത്ത്, ലിജു പനച്ചിക്കൽ, ബിജു ഫ്രാൻസിസ്, ജിൻസി ജോസ് എന്നിവർ പ്രസംഗിച്ചു.
District News
പയ്യന്നൂര്‍: പിഎംശ്രീ എടാട്ട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി ലോകേഷ് കുമാറിന്റെ മകള്‍ സുരഭിപാലിന്റെ (29) മരണം സംബന്ധിച്ച അന്വേഷണമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
മാര്‍ച്ച് 10ന് രാത്രി ഒന്‍പതരയോടെയാണ് കേന്ദ്രീയ വിദ്യാലയം എല്‍പി വിഭാഗം അധ്യാപികയായ യുവതിയെ സ്കൂളിന് സമീപത്തുള്ള ക്വാട്ടേര്‍സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിനു കേസെടുത്താണ് പയ്യന്നൂര്‍ പോലീസ് അന്വേഷണം നടത്തിവന്നത്. അധ്യാപകികയുടെ സഹോദരന്റെ പരാതി പ്രകാരണാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.
District News
ചെമ്പേരി: ഉന്നത വിജയം നേടുന്ന വിദ്യാർഥികൾക്കായി ഏരുവേശി പഞ്ചായത്ത് ഒമ്പതാം വാർഡിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ വിദ്യാജ്യോതി എക്സലൻസ് അവാർഡുകളുടെ വിതരണം വളയംകുണ്ട് സെന്റ് തോമസ് കപ്പേള അങ്കണത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡംഗം ജോൺസൺ പുലിയുറുമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ മുഖ്യപ്രഭാഷണവും ചെമ്പേരി ലൂർദ്മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.
വളയംകുണ്ട് നന്മ ഗ്രൂപ്പ് പ്രസിഡന്റ് സണ്ണി ഓരത്തേൽ, ബയോ മൗണ്ടൻ ചെമ്പേരി യൂണിറ്റ് ചെയർമാൻ കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ, കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡന്റ് ഗംഗാധരൻ കായക്കീൽ, ഷെൽസി കാവനാടിയിൽ, ബിനു ഓരത്തേൽ, വിദ്യാർഥികൾ, രക്ഷിതാക്കൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
District News
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് 18ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഓപ്പറേഷന് തൂഫാൻ കാന്പയിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.കമ്മിറ്റി രൂപീകരണ യോഗം മുനിസിപ്പൽ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം എസ്എച്ച്ഒ എം.വി. വിഷ്ണുപ്രസാദ്, കെ.വി.ഫിലോമിന, കെ.പി.ഗംഗാധരൻ , നിഷിതറഹ്മാൻ, എൻ.പി.സിദ്ദിഖ്, റീനാസെബാസ്റ്റ്യൻ, കെ.പി.ഗോപിനാഥൻ,ടി.എം.രാജേന്ദ്രൻ ,പി.ടി.കുര്യാക്കോസ്,എം.വി.ഗീത, വിജിൽമോഹനൻ, നഗരസഭാ സെക്രട്ടറി ടി.വി.നാരായണൻ എന്നിവർ പങ്കെടുത്തു.
18ന് ഉച്ചയ്ക്ക് നടക്കുന്ന സിഗ്നേച്ചർ കാന്പയിൻ, ഫ്ലാഷ് മോബ്, നിശ്ചലദൃശ്യങ്ങൾ, കായിക ഇനങ്ങൾ ഉൾപ്പടെയുത്തിയുള്ള റാലി എന്നിവ നടക്കും. റാലി ശ്രീകണ്ഠപുരം ടൗൺ സ്കൂളിൽ നിന്നാരംഭിച്ച് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപിക്കും. സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സജീവ് ജോസഫ് അധ്യക്ഷത വഹിക്കും.
District News
കണ്ണൂര്‍: അധ്യയന വർഷം ആരംഭിച്ചിട്ട് ഒന്നരമാസമാകാനിരിക്കുന്പോഴും ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ 200 അധ്യാപക തസ്തികൾ ഒഴിഞ്ഞു കിടക്കുന്നു. എല്‍പി, യുപി, ഹൈസ്ക്കൂള് വിഭാഗങ്ങളിലായാണ് അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത്. എല്‍പി വിഭാഗത്തില്‍ 27ഉം യുപി വിഭാഗത്തില്‍ 35ഉം ഹൈസ്ക്കൂള് വിഭാഗത്തില്‍ 138 അധ്യാപകരുടെയും ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. ഒഴിവുകള്‍ പിഎസിക്ക് റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പധികൃതർ പറയുന്നത്. ഒഴിവുകൾ നികത്താനുള്ള നടപടികളില്ലാത്തത് അക്കാദമിക് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. അതേസമയം 2026-27 വര്‍ഷത്തെ തസ്തികനിര്‍ണയ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ മറ്റിടങ്ങളിൽ പുനക്രമീകരിച്ച ശേഷമേ ഒഴിവുകൾ നികത്താനുള്ള നടപടികൾ പിഎസ്സി ആരംഭിക്കുകയുള്ളൂ. അപ്പോഴേക്കും അധ്യയന ദിവസങ്ങൾ ഏറെ കഴിയുകയും ചെയ്യും.
ഇതിനിടെ സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിച്ചത് സ്കൂൾ മേഖലയിലാകെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ സ്കൂളുകളിലെ 70 ശതമാനം അധ്യാപകരെയും സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ 1290 പൊതുവിദ്യാലയങ്ങളില്‍ 17000 അധ്യാപകരുണ്ടെന്നാണ് കണക്ക്. ജില്ലയിലാകെ 560 സര്‍ക്കാര്‍ വിദ്യാലയങ്ങളും 730 എയ്ഡഡ് വിദ്യാലയങ്ങളുമുണ്ട്. ഇവരില്‍ താത്കാലികക്കാരെയും അംഗീകാരം ലഭിക്കാത്തവരെയും മാറ്റി നിര്‍ത്തിയാല്‍ 4000 പേര് സെന്‍സസ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. മിക്ക വിദ്യാലയത്തില്‍ നിന്നും ശരാശരി അഞ്ച് അധ്യാപകരെയെങ്കിലും എന്യൂമറേറ്റർമാരായി നിയോഗിച്ചിട്ടുണ്ട്. സ്കൂൾ സമയം കഴിഞ്ഞ് സെന്‍സസ് ഡ്യൂട്ടി നിര്‍വഹിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിർദേശം.
എന്നാൽ അത്തരത്തിൽ സെൻസ് ജോലി ചെയ്താൽ നിശ്ചിത സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാവില്ലെന്ന് പറഞ്ഞ് പലരും അവധിയെടുത്താണ് സെൻസസ് ജോലി ചെയ്യുന്നത്. ഓണപ്പരീക്ഷയ്ക്ക് കൂടുതല്‍ സമയമില്ലെന്നിരിക്കെ പാഠഭാഗങ്ങൾ തീർക്കാനാവാത്ത അവസ്ഥയാണ് അക്കാദമിക് രംഗം നേരിടുന്നത്. അധ്യാപക ക്ഷാമം കാരണം എൽപി, യുപി വിഭാഗങ്ങളിൽ ഒരധ്യാപകൻ തന്നെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുകയാണ്. ഒരു ദിവസം തന്നെ ആറ് പിരിയഡുകൾ വരെ ഇത്തരത്തിൽ പഠിപ്പിക്കേണ്ടി വരുന്നതായി അധ്യാപകർ പറയുന്നു.
District News
ഇരിട്ടി: നഗരത്തിലെ ഗതാഗത പരിഷ്കരണം നിലവിൽ വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പുതിയ ബസ്സ്റ്റാൻഡ് വൺവേ റോഡിലെ അലക്ഷ്യ പാർക്കിംഗിന് മാറ്റമില്ല. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനും വാഹനയാത്രക്കാർ തമ്മിലുള്ള വാക്കുതർക്കങ്ങൾക്കും ഇടയാക്കുകയാണ്. ഈമാസം ഒന്നുമുതലാണ് ഇരിട്ടി നഗരത്തിൽ പുതിയ ഗതാഗത ക്രമീകരണം നടപ്പാക്കിയത്. വിവിധ വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് സ്ഥലങ്ങൾ നിശ്ചയിച്ചെങ്കിലും ഇതുസംബന്ധിച്ച സൂചനാ ബോർഡുകൾ നഗരത്തിൽ സ്ഥാപിച്ചിട്ടില്ല. വൺവേ റോഡിനെ "നോ പാർക്കിംഗ്' മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതുസൂചിപ്പിക്കുന്ന ബോർഡുകളും ഇല്ല. ഇതുമൂലം പഴയതുപോലെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തുടരുകയാണ്.
ഇരുഭാഗങ്ങളിലും നിർത്തിയിട്ട വാഹനങ്ങൾക്കിടയിലൂടെ ബസ്സ്റ്റാൻഡിലേക്കു കടന്നുപോകേണ്ടി വരുന്ന ബസുകളാണ് ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്നത്. ഇതിനിടെ ബസ്സ്റ്റാൻഡ് ഭാഗത്തുനിന്ന് മെയിൻ റോഡിലേക്ക് പ്രവേശിക്കുന്ന കാറുകളും ഓട്ടോറിക്ഷകളും ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളും എത്തുന്നതോടെ പലപ്പോഴും വാഹനങ്ങൾ തമ്മിൽ ഉരസുകയും ഗതാഗതം തടസപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഡ്രൈവർമാർ തമ്മിലുള്ള വാക്കുതർക്കങ്ങളും പതിവാകുകയാണ്. അതേസമയം പുതിയ ഗതാഗത ക്രമീകരണത്തെക്കുറിച്ച് വ്യക്തമായ സൂചനാ ബോർഡുകൾ ഇല്ലാത്തതിനാൽ വിവരമറിയാതെ റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതായും പരാതി ഉയരുന്നു.
കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി പത്തു മിനിറ്റിനുള്ളിൽ തിരിച്ചെത്തുമ്പോഴേക്കും പിഴ ചുമത്തപ്പെടുന്ന സംഭവങ്ങൾ ഉണ്ടാകുന്നതായാണ് പറയുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന് ഇരിട്ടിയിലെത്തുന്ന വാഹനയാത്രക്കാരാണ് കൂടുതലും ഇത്തരത്തിൽ പിഴയടയ്ക്കേണ്ടി വരുന്നത്. ഗതാഗത പരിഷ്കരണം ഫലപ്രദമാക്കാൻ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ആവശ്യമായ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും വൺവേ റോഡിലെ അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
കണ്ണൂർ: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതിലൂടെ പ്രൈമറിതലം മുതൽ കോളജുവരെയുള്ള പെൺകുട്ടികൾക്കും ലഭ്യമായ സൗജന്യയാത്ര വിദ്യാർഥികളായ ആൺകുട്ടികൾക്കും നൽകണമെന്ന് കേരള വിദ്യാർഥി കോൺഗ്രസ്-എം (കെഎസ്സി-എം) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
പെൺകുട്ടികൾക്ക് സൗജന്യയാത്ര അനുവദിക്കുകയും ആൺകുട്ടികളെ മാറ്റി നിർത്തുകയും ചെയ്യുന്നത് വിവേചനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ലിംഗ വ്യത്യാസമില്ലാതെ എല്ലാ വിദ്യാഥികള്‍ക്കും ബസുകകളില് സൗജന്യ യാത്ര സൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടോം ജോസ് പുളിച്ചമാക്കൽ അധ്യക്ഷത വഹിച്ചു. കെ.എം. മാണി ജൂണിയർ മുഖ്യപ്രഭാഷണം നടത്തി.കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ, സജി കുറ്റിയാനിമറ്റം,വിനയ് വർഗീസ്, ഡൈനോ ഡെന്നിസ്, വി.വി. സേവി, സി.ജെ. ജോൺ, ബിനു ഇലവുംങ്കൽ, അമൽ ജോയി കൊന്നക്കൽ, എബിൻ കുമ്പുക്കൽ, ജോജി ആനിത്തോട്ടം, എബിൻ ടിമ്മി എലിപുലിക്കാട്ട്,അലക്സ് ചാണേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
District News
കൊട്ടിയൂർ: കൊട്ടിയൂർ-ബോയ്സ് ടൗൺ ചുരംപാതയിലെ പാൽചുരം ആശ്രമം ജംഗ്ഷനു സമീപം ചെങ്കൽ കയറ്റിവന്ന ലോറി യന്ത്രത്തകരാറിനെ തുടർന്ന് റോഡിൽ കുടുങ്ങിയതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. ലോറി റോഡിൽ കുടുങ്ങിയതിനാൽ ചെറിയ വാഹനങ്ങൾക്കു മാത്രമാണ് ഏറെനേരം ഇതുവഴി കടന്നുപോകാൻ കഴിഞ്ഞത്.
വലിയ വാഹനങ്ങളുടെ ഗതാഗതം തടസപ്പെടുകയും ഇതോടെ ചുരം പാതയിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ചെയ്തു. തുടർന്ന് ലോറിയിലെ തകരാർ പരിഹരിച്ച് രാത്രിയോടെ വാഹനം മാറ്റിയതോടെ ഗതാഗതം പൂർണമായും പുനസ്ഥാപിച്ചു.
District News
മട്ടന്നൂർ: മട്ടന്നൂരിന്റെ വികസനക്കുതിപ്പിനൊപ്പം ചന്ദ്രാ മാർബിൾസിന്റെ പുതിയ സ്ഥാപനമായ സിഎം വിസ്താര നെല്ലൂന്നിയിൽ പ്രവർത്തനം ആരംഭിച്ചു. മട്ടന്നൂർ-തലശേരി റോഡിൽ വിശാലമായ സൗകര്യത്തോടെയാണ് ആരംഭിച്ചത്.
ഏറ്റവും പുതിയ ട്രെൻഡിലുള്ള ടൈലുകൾ, സാനിറ്ററി വെയറുകൾ, ഫാസെറ്റുകൾ എന്നിവയുടെ വിപുലമായ ശേഖരമാണ് സിഎം വിസ്താരയിൽ ഒരുക്കിയിരിക്കുന്നത്. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ഒ. പ്രീത അധ്യക്ഷത വഹിച്ചു. എബിസി ഗ്രൂപ്പ് എംഡി മുഹമ്മദ് മദനി മുഖ്യാതിഥിയായിരുന്നു.
പി. പുരുഷോത്തമൻ, ചന്ദ്രൻ തില്ലങ്കേരി, സുരേഷ് മാവില, വത്സൻ തില്ലങ്കേരി, ഇ.പി. ഷംസുദ്ദീൻ, മുസ്തഫ ദാവാരി, സി.എച്ച്. സക്കരിയ ഹാജി, രവീന്ദ്രൻ പൊയിലൂർ, ഗണേശൻ കുന്നുമ്മൽ, വി.ആർ. ഭാസ്കരൻ, ചന്ദ്രാ മാർബിൾസ് ചെയർമാൻ ജീജാ ചന്ദ്രൻ, ചന്ദ്രാ മാർബിൾസ് എംഡി അതുൽ ചന്ദ്രൻ, ചന്ദ്രാ ഹാർഡ്വേർസ് ചെയർമാൻ എം. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കണ്ണൂർ: പാവപ്പെട്ടവരുടെ ശബ്ദമായി എംഎൽഎ മാറണമെന്നും ജനങ്ങളുടെ പ്രയാസങ്ങളിൽ ആത്മാർഥമായ ഇടപെടൽ നടത്താനായാൽ മാത്രമേ ജനപ്രതിനിധികൾക്ക് വിജയിക്കാനാകുമെന്നും കെ.സി. വേണുഗോപാൽ എംപി. കണ്ണൂർ മണ്ഡലം എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ടി.ഒ. മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കെ. സുധാകരൻ എംപി മുഖ്യാതിഥിയായി. മേയർ പി. ഇന്ദിര, കെ.പി. താഹിർമുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. റസീന, കളക്ടർ പി. വിഷ്ണുരാജ്, മാർട്ടിൻ ജോർജ്, എം.പി. മുഹമ്മദലി, സോണി സെബാസ്റ്റ്യൻ, വി.എ. നാരായണൻ, പ്രഫ. എ.ഡി. മുസ്തഫ, സജീവ് മാറോളി, പി.ടി. മാത്യു, ശ്രീജ മഠത്തിൽ, ഷമീമ, ലിഷ ദീപക്, റിജിൽ മാക്കുറ്റി, റിഷാം താണ എന്നിവർ പങ്കെടുത്തു.
ഹൈവേ, മേൽപ്പാലം; കെ.സി. വേണുഗോപാൽ ഏറ്റെടുക്കണമെന്ന് കെ.സുധാകരൻ
കണ്ണൂർ: കണ്ണൂരിൽ കൃത്യമായ ഹൈവേകളില്ലാത്ത പ്രശ്നം പരിഹരിക്കാനും താഴെ ചൊവ്വയിലെ മേൽപ്പാലത്തിനൊപ്പം കണ്ണൂരിലെയും മേൽപ്പാല പദ്ധതിയുടെ കാര്യങ്ങളുടെ ചുമതല കെ.സി. വേണുഗോപാൽ എംപി ഏറ്റെടുക്കണമെന്ന് കെ. സുധാകരൻ എംപി.
ടി.ഒ. മോഹനൻ എംഎൽഎയുടെ ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് കെ. സുധാകരൻ എംപി ഇക്കാര്യം കെ.സി. വേണുഗോപാൽ എംപിയോട് ആവശ്യപ്പെട്ടത്. നമുക്ക് ഒന്നിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താമെന്നായിരുന്നു ഇതു സംബന്ധിച്ച് കെ.സി. വേണുഗോപാൽ മറുപടിയായി പറഞ്ഞത്.
District News
പാണത്തൂർ: പാണത്തൂർ-സുള്ള്യ അന്തർസംസ്ഥാന പാതയിലെ കല്ലപ്പള്ളി പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി ജനങ്ങൾ ഭീതിയിൽ. ഇന്നലെ വൈകുന്നേരത്തോടെയാണ് റോഡിനോട് ചേർന്നുള്ള പ്ലാന്റേഷൻ ഭാഗത്ത് കാട്ടാനയെയും കുട്ടിയെയും കണ്ടത്.
മുമ്പൊക്കെ രാത്രികാലങ്ങളിൽ വനത്തിന് വെളിയിൽ ഇറങ്ങുന്ന ആനകൾ ഇന്നലെ പകൽവെളിച്ചത്തിൽ തന്നെ റോഡരികിൽ നിലയുറപ്പിച്ചത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ പേടിപ്പെടുത്തി. കഴിഞ്ഞ അഞ്ചാം തീയതിയും കല്ലപ്പള്ളി-മാമ്പള റോഡിന് സമീപം പകൽ സമയത്ത് കാട്ടാനയെ കണ്ടിരുന്നു.
ഈ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വനസംരക്ഷണ സമിതി പ്രസിഡന്റ് എൻ.കെ. ജയപ്രകാശും മുൻ ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്തുമലയും ഒരാഴ്ച മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകിയിരുന്നു.
ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളും വനപാലകരും കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു. ഈ സമയത്ത് സോളാർ വേലികളുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാനും കാട്ടാനകളെ പ്രതിരോധിക്കാനുള്ള മറ്റു നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചിരുന്നു.
പ്ലാന്റേഷൻ ഭാഗങ്ങളിൽ ആനകൾ നിലയുറപ്പിക്കുന്നത് പതിവാണ്. ഇവ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് തടയാൻ വനംവകുപ്പിന്റെ കർശന നിരീക്ഷണം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
District News
കാസര്‍ഗോഡ്: ജില്ലയിലെ ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും എന്നാല്‍ സെന്‍സസ് നടക്കുന്ന സാഹചര്യത്തില്‍ ഇതു പ്രായോഗികമല്ലെന്നും അതിനുശേഷം നടപടിയുണ്ടാകുമെന്നും റവന്യുമന്ത്രി എ.പി. അനില്‍കുമാര്‍. ചെങ്കള സ്മാര്‍ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, ലാന്‍ഡ് റവന്യു കമ്മീഷണര്‍ എച്ച്. ദിനേശന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട്, വൈസ്പ്രസിഡന്റ് ജാസ്മിന് കബീര്‍, മുന്‍മന്ത്രി സി.ടി. അഹമ്മദലി, ജില്ലാ പഞ്ചായത്തംഗം ജസ്ന മനാഫ്, ബ്ലോക്ക് പഞ്ചായത്തംഗം നസീഫ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.കെ. ഫൈസല്‍, പി.എം.എ. കരീം, ജെറ്റോ ജോസഫ് ബജു ഉണ്ണിത്താന്, ഹരീഷ് ബി. നമ്പ്യാര്‍, നാഷണല്‍ അബ്ദുള്ള, റവന്യു സെക്രട്ടറി കെ. ജീവന് ബാബു, എഡിഎം പി. ഉദയകുമാര്‍ എന്നിവർ പ്രസംഗിച്ചു.
District News
രാജപുരം: രക്താർബു ധം ബാധിച്ച കള്ളാറിലെ ഇലക്കുടിക്കൽ ജിയാമോൾ ജിനീഷിനെ (അഞ്ച്) ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി ലോകമെന്പാടുമുള്ള കാരുണ്യമതികളിൽ നിന്നു സഹായം ഒഴുകിയെത്തി. ചികിത്സയ്ക്ക് ആവശ്യമായ പണം ലഭിച്ചതോടെ സഹായനിധി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജൂൺ 22നാണ് ജിയാമോളുടെ ശസ്ത്രക്രിയക്കായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച് സഹായനിധിക്ക് തുടക്കം കുറിച്ചത്. കുട്ടിയുടെ തുടർചികിത്സയ്ക്ക് ആവശ്യമായ 50 ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം.
ലോകമെമ്പാടുമുള്ള സുമനസുകളുടെയും അകമഴിഞ്ഞ പിന്തുണയാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ അവശ്യമായ പണം ലഭിച്ചതോടെയാണ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കമ്മിറ്റി തീരുമാനിച്ചതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
അക്കൗണ്ട് ഓപ്പൺ ചെയ്ത അന്നു മുതൽ ക്ലോസ് ചെയ്ത ജൂലൈ 10 വരെയുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പല ഭാഗങ്ങളിൽ നിന്നായി പ്രവഹിച്ച കാരുണ്യത്തിന്റെ ഫലമായി 79,88,967 രൂപ ചികിത്സാ നിധിയിലേക്ക് സമാഹരിക്കാൻ സാധിച്ചു. കുട്ടിയുടെ അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കായി സമാഹരിച്ച തുകയിൽ നിന്നും 10 ലക്ഷം രൂപ ഇതിനോടകം തന്നെ ആശുപത്രിയിൽ നൽകി. ഓഗസ്റ്റ് മാസത്തോടുകൂടി ജിയാമോളുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും തുടർചികിത്സകളും ആരംഭിക്കും.
ജിയാമോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതുവരെ ചികിത്സാ സഹായകമ്മിറ്റി കുടുംത്തോടൊപ്പം ഉണ്ടാകുമെന്ന് രക്ഷാധികാരി ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത്, പ്രസിഡന്റ് സിജു ചാമക്കാല, സെക്രട്ടറി ചാണ്ടി കള്ളിക്കാട്ട്, ജോണി പ്ലാച്ചേരിപുറത്ത്, സന്തോഷ് മാത്യു, കുര്യൻ കളപ്പുരക്കൽ എന്നിവർ പറഞ്ഞു.
District News
കാസര്‍ഗോഡ്: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കേരളത്തിലെ ഐതിഹാസികവും പുരോഗമനപരവുമായ നടപടികളുടെ തുടക്കമാണെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസില്‍ മന്ത്രിക്ക് നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീസമൂഹം മാത്രമല്ല കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ലോട്ടറി കച്ചവടം നടത്തുന്ന സ്ത്രീ തൊഴിലാളികള്‍ക്കുള്‍പ്പെടെ വന്‍ വരുമാന വര്‍ധനവാണ് ഇതുമൂലം കൈവന്നിരിക്കുന്നത്. ആറുമാസം കഴിയുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ സൗജന്യ യാത്ര നിര്‍ത്തലാക്കുമെന്ന പ്രതിപക്ഷ വിലാപം കേവലം പകല്‍ക്കിനാവ് മാത്രമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. എം.സി. പ്രഭാകരന്, സന്ദീപ് വാര്യര്‍ എംഎല്‍എ, ഹക്കീം കുന്നില്‍, എ. ഗോവിന്ദന് നായര്‍, രമേശന് കരുവാച്ചേരി, കരിമ്പില്‍ കൃഷ്ണന്, മീനാക്ഷി ബാലകൃഷ്ണന്, കെ.കെ. രാജേന്ദ്രന്, സാജിദ് മൗവ്വല്‍, ബി.പി. പ്രദീപ്കുമാര്‍, സോമശേഖര ഷേണി, പി.വി. സുരേഷ്, ടോമി പ്ലാച്ചേരി, മാമുനി വിജയന്, എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.വി. ജയിംസ്, ഗീത കൃഷ്ണന്, ധന്യ സുരേഷ്, തോമസ് മാത്യു, രാജന് പെരിയ, കെ. ബലരാമന് നമ്പ്യാര്‍, എം. രാജീവന് നമ്പ്യാര്‍, കാര്ത്തികേയന് പെരിയ, മിനി ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
District News
കുറ്റിക്കോൽ: അടയ്ക്ക ലോഡുമായി പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. കുറ്റിക്കോൽ-ചുള്ളിക്കര റോഡിലെ അത്തിയടുക്കം കളക്കരയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ തൃശൂർ സ്വദേശികളായ ഡ്രൈവർ റഫീഖിനും ക്ലീനർനൗഷാദിനും സാരമായി പരിക്കേറ്റു.
ഇരുവരെയും കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴ്ചയിലേക്കു മറിഞ്ഞ ലോറി കളക്കരയിലെ എച്ച്. നാരായണന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഒരു ഭാഗം തകർത്തു. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ ഈ വീട്ടിൽ നിലവിൽ ആരും താമസിക്കുന്നില്ല. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കുറ്റിക്കോലിൽ നിന്നും കൊട്ടോടിയിലേക്ക് അടയ്ക്കയുമായി പോവുകയായിരുന്ന ലോറി.
മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ലോറി അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചിരുന്നു. സ്ഥിരമായി അപകടം നടക്കുന്ന ഈ സ്ഥലത്ത് അപകട സൂചന ബോർഡുകളോ മറ്റു സംരക്ഷണ ബാരിക്കേഡുകളോ സ്ഥാപിച്ചിട്ടില്ല.
District News
എണ്ണപ്പാറ: മലയാറ്റുകരയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരായുള്ള സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനകീയ സമരസമിതിയുടെയും വിവിധ ഊരുകൂട്ടങ്ങളുടെയും നേതൃത്വത്തിൽ ഇന്ന് മനുഷ്യച്ചങ്ങല തീർക്കും.
ആദിവാസികളെ കൂടി മനുഷ്യരായി പരിഗണിക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന പ്രത്യേക ഊരുകൂട്ടം പാസാക്കിയ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പരിസ്ഥിതിക്കും മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഭീഷണിയാവുന്ന തരത്തിലുള്ള വൻകിട ക്വാറികൾക്കെല്ലാം അനുമതി കൊടുക്കുന്നത് ആദിവാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലാണ്. ഇവിടെ എന്തു ദുരന്തം നടന്നാലും ആരും ചോദിക്കാൻ വരില്ലെന്നുള്ള കാഴ്ചപ്പാട് മാറണം. മലയാറ്റുകരയിലെ ക്വാറിയുടെ പ്രവർത്തനം അടിയന്തിരമായി നിർത്തിവയ്ക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
എണ്ണപ്പാറ- മലയാറ്റുകര, തുമ്പക്കുന്ന്, ഉരുട്ടിക്കുന്ന്, ചൂരപ്പടവ്, കുറ്റിയടുക്കം ഊരുകൾക്ക് നടുവിലാണ് ക്വാറി പ്രവർത്തിക്കുന്നത്. രാവിലെ ആറു മുതൽ ഇടവേളകളില്ലാതെ പ്രവർത്തിക്കുന്ന ക്വാറിയിൽനിന്നുള്ള ശബ്ദം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു.
ഹൃദ്രോഗികളും കാൻസർ രോഗികളും ശ്വാസകോശ രോഗികളും ഊരുകളിലുണ്ട്. വായു മലിനീകരണവും ശബ്ദമലിനീകരണവും ഇവരുടെ ജീവനുപോലും ഭീഷണിയാണ്.
മലയാറ്റുകര ഊരുമൂപ്പൻ രമേശൻ മലയാറ്റുകര അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ സജിത ശ്രീകുമാർ, മാലക്കല്ല് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലിം താഴേകോറോത്ത്, വിഷ്ണു പേരിയ, വിവിധ ഊരുകളിലെ മൂപ്പൻമാരായ സി. രാജു, നാരായണൻ കുറ്റിയടുക്കം, ടി. രാജേഷ്, വി. ചന്ദ്രൻ, പ്രമോട്ടർമാരായ രമ ഉദയപുരം, ശ്രീജ ക്ലീനിപ്പാറ എന്നിവർ പ്രസംഗിച്ചു.
District News
പരപ്പ: വൈഎംസിഎ കാസർഗോഡ് സബ് റീജിയന്റെ 2026-28 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും പരപ്പ വൈഎംസിഎ ഹാളില്‍ ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സബ് റീജിയൺ ചെയര്മാന് സണ്ണി മാണിശേരി അധ്യക്ഷത വഹിച്ചു.
ദേശീയ നിര്‍വാഹകസമിതിയംഗം ഡോ. കെ.എം. തോമസ് മുഖ്യപ്രഭാഷണവും വിമലഗിരി പള്ളി വികാരി ഫാ. ജോബിന് കൊട്ടാരത്തില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. ഡയാലിസിസ് പ്രൊജക്ട് നാഷണല്‍ വൈസ് ചെയര്മാന് മാനുവല്‍ കുറിച്ചിത്താനം, നോമിനേഷന് കമ്മിറ്റി ചെയര്മാന് ബേബി മാടപ്പള്ളി, വൈത്തിരി നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്മാന് ടോംസണ് ടോം, ഉഡുപ്പി നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്മാന് തോമസ് പൈനാപ്പള്ളി, യൂണി-വൈ സംസ്ഥാന ചെയര്മാന് അഖില്‍ ജോണ്‍, വനിതാഫോറം ചെയര്‍പേഴ്സണ്‍ മേഴ്സി ജോണ്സണ്, സബ് റീജിയൻ വൈസ് ചെയര്മാന് അജീസ് അഗസ്റ്റിന്, പരപ്പ യൂണിറ്റ് പ്രസിഡന്റ് ജോസ് പാലക്കുടി, റോജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: സി.എം. ബൈജു- ചെയര്മാന്, ബിനോ വര്‍ഗീസ്, എബി ജോസ് പാലക്കുടി- വൈസ് ചെയര്മാന്മാര്, റോജി മാത്യു- ജനറല്‍ കണ്‍വീനര്‍, ജോയി കളരിക്കല്‍ ബന്തടുക്ക, പി.സി. ബേബി മാലക്കല്ല് , ഡാജി ഓടയ്ക്കല്‍ ഭീമനടി, ബിനോയ് പടവില്‍ കാലിച്ചാനടുക്കം, വി.ജെ. സാജു വെള്ളരിക്കുണ്ട്, സിജു പോള്‍ കാഞ്ഞിരടുക്കം, സെബാസ്റ്റ്യന്‍ കൊറ്റത്തില്‍ കാഞ്ഞങ്ങാട്- സ്റ്റാൻഡിംഗ് കമ്മിറ്റി കണ്‍വീനര്‍മാര്‍.
District News
കൊന്നക്കാട്: മൈക്കയം വനസംരക്ഷണസമിതി വാർഷികയോഗം കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത ഉദ്ഘാടനം ചെയ്തു. പി.ജി. ദേവ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എംജി സർവകലാശാല ബിഎഡ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ അലീന റാണി ജോർജ്, പ്ലസ്ടുവിന് ഫുൾ എപ്ലസ് നേടിയ അനൂപ ബിജു, കേരള സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടി, നാടോടി നൃത്തം എന്നിവയിൽ എ ഗ്രേഡ് നേടിയ വിഷ്ണു ബാലകൃഷ്ണൻ എന്നിവരെ അനുമോദിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ജില്ലാ പഞ്ചായത്തംഗം ബിൻസി ജെയിൻ, പഞ്ചായത്തംഗങ്ങളായ കുഞ്ഞിരാമൻ, മിനി മാത്യു, ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഒ. സുരേന്ദ്രൻ, ടി.കെ. നിഷ, കോട്ടഞ്ചേരി വനസംരക്ഷണ സമിതി പ്രസിഡന്റ് ഷോണി കെ. ജോർജ്, ടി.പി. തമ്പാൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി.ജി. ദേവ്- പ്രസിഡന്റ്, ജിൻസി ജോസഫ്- വൈസ് പ്രസിഡന്റ്, ടി.കെ. നിഷ- സെക്രട്ടറി.
District News
വെള്ളരിക്കുണ്ട്: ജമ്മു കാഷ്മീരിൽ നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കേരള ടീം അംഗങ്ങൾക്ക് വെള്ളരിക്കുണ്ട് ടൗൺ ക്ലബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സാജൻ കൂട്ടക്കളം അധ്യക്ഷത വഹിച്ചു. വടംവലി താരങ്ങളായ ജിബിൻ രാജു, ധനഞ്ജയ് ഗിരീഷ്, ദേവമിത്ര, കോച്ച് പ്രസാദ് കനകപ്പള്ളി എന്നിവർക്ക് ഉപഹാരം നൽകി.
സ്ഥിരംസമിതി അധ്യക്ഷൻ ഷോബി ജോസഫ്, ക്ലബ് സെക്രട്ടറി ഗിരീഷ് ചെമ്പൻക്കുന്ന്, ട്രഷറർ മത്തായി എന്നിവർ പ്രസംഗിച്ചു.
District News
വലിയപറമ്പ്: വീടിന് തീപ്പിടിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു. കന്നുവീട് കടപ്പുറത്തെ കെ. സുലൈമാന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് തീ പിടിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.
കെ. മുനീറും കുടുംബവുമാണ് വീട്ടിൽ താമസിക്കുന്നത്. വീടിന് പുറത്തുള്ള അടുപ്പിൽ നിന്നു അടുക്കളയോട് ചേർന്ന വിറക് കൂനയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. ജനലിലൂടെ വീടിനകത്തേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു. അടുക്കളയിലെ ഫ്രിഡ്ജ്, ഗ്രൈൻഡർ, മിക്സി തുടങ്ങിയ വീട്ടുപകരണങ്ങളാണ് കത്തിനശിച്ചത്.
തൃക്കരിപ്പൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
District News
ചേർത്തല: എന്യൂമറേഷൻ ജോലിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു. കോനാട്ടുശേരി ഗവ. എൽപി സ്കൂൾ അധ്യാപികയും തങ്കി അഴീക്കൽ വീട്ടിൽ ഷാജിയുടെ ഭാര്യയുമായ ആഗ്നസ് ജാസ്മിനാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകിട്ട് പട്ടണക്കാട് പഞ്ചായത്ത് 18-ാം വാര്‍ഡില്‍ എന്യൂമറേഷൻ ജോലിക്കിടെയിലാണ് നായയുടെ കടിയേറ്റത്.
നായയുടെ കടിയേറ്റ ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രഥമശുശ്രൂഷയക്കുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
District News
ചേർത്തല: ചെങ്ങണ്ടവളവ് മുതൽ കാളികുളം ജംഗ്ഷൻ വരെയും വാരനാട് ക്ഷേത്രം വഴി വാരനാട് ജംഗ്ഷൻ വരെയുമുള്ള റോഡ് ടാറിംഗ് ആരംഭിച്ചു. ബിഎംബിസി നിലവാരത്തിൽ പുനർനിർമിക്കുന്ന 4.28 കിലോമീറ്റർ നീളമുള്ള റോഡിന്റെ ആദ്യഘട്ട ടാറിംഗ് ആണ് ആരംഭിച്ചത്. ഓടനിർമാണം, കരിങ്കല്ല് ഉപയോഗിച്ചുള്ള സംരക്ഷണഭിത്തി, സ്ഥല ലഭ്യതയുള്ള ഇടങ്ങളിൽ ഇന്റർലോക്ക് കട്ട പാകൽ, റോഡ് മാർക്കിംഗ്, റോഡ് സുരക്ഷ പ്രവൃത്തികൾ എന്നിവയും റോഡ് നിർമാണത്തിന്റെ ഭാഗമാണ്.
ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒമ്പതു കോടി രൂപ ഉപയോഗിച്ചാണ് റോഡ് നിർമാണം. ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വിലവർധന കാരണം റോഡ് നിർമാണങ്ങൾ പ്രതിസന്ധിയിലായിരുന്നു.
തുടർന്ന് വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും ടാർവിലയിലുള്ള വർധന സർക്കാർ അനുവദിച്ച് ഉത്തരവാകുകയും ചെയ്തതിന്റെ ഫലമായാണ് റോഡ് നിർമാണം പുനരാരംഭിച്ചത്. കാളികുളം-മുട്ടത്തിപ്പറമ്പ് റോഡ്, വല്ലയിൽ-ചമ്പക്കാട് റോഡ് എന്നിവയുടെ ടാറിംഗ് ഉടന്‍ തന്നെ പൂർത്തീകരിക്കുമെന്ന് പി. പ്രസാദ് എംഎൽഎ അറിയിച്ചു.
District News
ചേർത്തല: തീരദേശപാതയിലെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തോപ്പുംപടിയിൽനിന്നും കണ്ണമാലി, തങ്കി, തൈക്കൽ, അർത്തുങ്കൽ, പൂങ്കാവ്, തുമ്പോളി വഴി ആലപ്പുഴയിലേക്ക് പ്രിയദര്‍ശനി ബസ് സര്‍വീസ് നടത്തണമെന്ന് കാത്തലിക് കരിസ്മാറ്റിക് മൂവ്മെന്റ് തീരദേശ മിഷൻ ആവശ്യപ്പെട്ടു.
കോ-ഓർഡിനേറ്റർ സാബു കാക്കരിയിൽ അധ്യക്ഷത വഹിച്ചു. കെ.ഡി. ജോർജ്, ഫ്രാൻസിസ് പൊക്കത്തെ, കുഞ്ഞുകുഞ്ഞു കുട്ടിച്ചിറ, ആനിമേരി, പാപ്പച്ചൻ, ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
District News
എടത്വ: കുട്ടനാട്ടില്‍ ശുദ്ധജല ക്ഷാമത്തിനായി പൈപ്പ് ലൈന്‍ സ്ഥാപിച്ച റോഡുകളില്‍ പുനര്‍നിര്‍മാണം നടക്കാത്തതിനെതിരേ നല്കിയ ഹര്‍ജിയില്‍ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രവൃത്തി നടത്തിയ കരാരുകാര്‍ എന്നിവരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു.
നാളെ ആലപ്പുഴ റെസ്റ്റ് ഹൗസില്‍ നടത്തുന്ന കമ്മീഷന്റെ സിറ്റിംഗില്‍ പങ്കെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊതുപ്രവര്ത്തകന് ഡോ. ജോണ്സണ് വി. ഇടിക്കുളയാണ് ഹര്‍ജി നല്‍കിയത്.
പൈപ്പ് ലൈന്‍ വലിച്ചതിനുശേഷം റോഡ് പൂര്‍വസ്ഥിതിയില്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ആ വ്യവസ്ഥ പാലിക്കാതെ വന്നതിനാല്‍ റോഡുകള്‍ ചെളിക്കുളമായി മാറിയിരുന്നു.
10 അടി വീതിയുള്ള റോഡിന്റെ ഇരുവശങ്ങളില്‍ ജെസിബി ഉപയോഗിച്ച് കുഴികള്‍ എടുത്തതുമൂലം ടാര്‍ ഇളകി മാറുകയും മഴ വെള്ളം കെട്ടിക്കിടന്ന് കാല്‍നടയായി സഞ്ചരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലുമാണ് പല ഗ്രാമീണ റോഡുകളും കിടക്കുന്നത്.
പലതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത ചില സ്ഥലങ്ങളില്‍ പ്രദേശവാസികളും സംഘടനകളും റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.
District News
ചേർത്തല: ഭരണഘടന ഉറപ്പുനൽകുന്ന മതേതര ജനാധിപത്യമൂല്യങ്ങൾ യാതൊരു കോട്ടവും തട്ടാതെ വരുംതലമുറയ്ക്ക് കൈമാറുക എന്നത് ഇന്നത്തെ പ്രധാന ഉത്തരവാദിത്വമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. മുൻ മന്ത്രി ദാമോദരൻ കാളാശേരിയുടെ ഏഴാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.
ചേർത്തല എൻഎസ്എസ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അശോകൻ കാളാശേരി അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പി. വിശ്വംഭരൻപിള്ള, യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ, കെ.ആർ. രാജേന്ദ്രപ്രസാദ്, സി.ഡി. ശങ്കർ, സജി കുര്യാക്കോസ്, വി. തോമസ്, കെ.സി. ആന്റണി, ബി. ഭാസി, സജീവ് കാളാശേരി എന്നിവർ പ്രസംഗിച്ചു.
District News
അമ്പലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ ബസുകളുടെ പരിശോധനയുടെ ഭാഗമായി അമ്പലപ്പുഴയിൽ 46 വാഹനങ്ങൾ പരിശോധിച്ചു. ബസ് ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താനായാണ് സ്കൂൾ സുരക്ഷാ സ്പെഷൽ ഡ്രൈവ് എന്ന പേരിൽ പോലീസ് വ്യാപക പരിശോധന നടത്തിയത്.
ഡ്രൈവർമാരുടെ പരിശോധന കൂടാതെ സ്കൂൾ ബസുകളുടെ ഫിറ്റ്നസും പരിശോധിക്കുന്നുണ്ട്. രാവിലെ ആറു മുതൽ തുടങ്ങിയ പരിശോധന 10 വരെ നീണ്ടു. സർക്കാർ, സ്വകാര്യസ്കൂളുകളിലെ എല്ലാ വാഹനങ്ങളും പരിശോധനയ്ക്കു വിധേയമാക്കി. അമ്പലപ്പുഴയിൽ 46 വാഹനങ്ങൾ പരിശോധിച്ചു. പരിശോധനയിൽ ഒരു സ്കൂളിലെ ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
പിന്നീട് ഇയാൾക്കെതിരേ കേസെടുത്തു. തുടർന്ന് മറ്റ് ഡ്രൈവർമാർ ഇല്ലാത്തതിനാൽ രതീഷ് എന്ന പോലീസുകാരനാണ് കുട്ടികളെ ഈ ബസിൽ സ്കൂളിലെത്തിച്ചത്.
സ്കൂൾ വാഹനങ്ങൾ കൂടാതെ ഓട്ടോറിക്ഷകളിൽ വിദ്യാർഥികളെ കുത്തിനിറച്ചു കൊണ്ട് പോകുന്നതും പരിശോധിച്ചു.
ഇതു കൂടാതെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതരസംസ്ഥാനങ്ങളിൽനിന്ന് ചരക്കുകളുമായെത്തിയ ലോറികളിൽ ലഹരിവസ്തുക്കളുണ്ടോ എന്നും പരിശോധനക്ക് വിധേയമാക്കി. ശക്തമായ പരിശോധന വരും ദിവസങ്ങളിൽ തുടരുമെന്നും പോലീസ് അറിയിച്ചു.
District News
മാവേലിക്കര: യുദ്ധം ചെയ്യുകയും പിടിച്ചടക്കുകയും ചെയ്യുന്നത് തങ്ങളുടെ അവകാശമാണെന്ന് കരുതുന്നവരാണ് ലോകത്തെ അശാന്തിക്കു കാരണക്കാരെന്നും യുദ്ധം കാരണം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ലെന്നും കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്മാന് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. മാനവിക ദര്‍ശനവേദി മാവേലിക്കരയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാ ചെയര്മാന് ജേക്കബ് ഉമ്മന്‍ അധ്യക്ഷത വഹിച്ചു. മാവേലിക്കര ജുമാമസ്ജിദ് ഇമാം അബ്ദുല്‍ സത്താര്‍ മൗലവി ലോഗോ പ്രകാശനം നടത്തി. കണ്ണമ്മൂല വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ റവ.ഡോ. കുരുവിള ജോര്‍ജ് പതാക കൈമാറി. സംഘടന രക്ഷാധികാരി പ്രഫ.എ.വി. ഇട്ടി കര്‍മ പരിപാടികളുടെ പ്രഖ്യാപനം നടത്തി. പ്രഫ.ഡോ. മാമ്മന്‍ വര്‍ക്കി, ഡോ. പ്രദീപ് ഇറവങ്കര, പി.ജെ. ആന്റണി, ടി.കെ. റോയി കുര്യന്, ലൈല ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.
District News
ആലപ്പുഴ: ഒന്നിന് ആരംഭിച്ച് 30ന് അവസാനിക്കേണ്ടിയിരുന്ന സെൻസസ് പ്രവർത്തനങ്ങൾ, വളരെ കുറഞ്ഞദിവസങ്ങൾ കൊണ്ടുതന്നെ അതീവ കൃത്യതയോടെ പൂർത്തീകരിച്ച് സംസ്ഥാനത്തുതന്നെ മാതൃകാപരമായ റിക്കാർഡ് നേട്ടം കൈവരിച്ച് കായംകുളം സ്വദേശി ബിനുചന്ദ്രൻ. ആറൻമുള എൻജിനിയറിംഗ് കോളജിലെ മെക്കാനിക്കൽ ഇൻസ്ട്രക്ടറാണ് ബിനു. പത്തിയൂർ പഞ്ചായത്തിലെ പത്താം വാർഡിലെ 263 കെട്ടിടങ്ങളുടെ എന്യൂമറേഷനാണ് ബിനു റിക്കാർഡ് വേഗത്തിൽ പൂർത്തിയാക്കിയത്.
വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ദൗത്യം വിജയകരമായി അവസാനിപ്പിച്ച ബിനു ചന്ദ്രനെയും സൂപ്പർവൈസർ എൻ.കെ. ദീപയെയും ജില്ലാ കളക്ടർ ഷാജി വി. നായർ ചേംബറിൽ ആദരിച്ചു. കൃത്യമായ ആസൂത്രണവും കഠിനാധ്വാനവുമാണ് ബിനുവിനെ ഈ നേട്ടത്തിന് അർഹനാക്കിയതെന്നും മറ്റു എന്യൂമറേറ്റർമാർക്ക് ബിനു മികച്ചൊരു മാതൃകയാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.
വാട്സ്ആപ്പ് കൂട്ടായ്മയും ക്യാമ്പും
പരമാവധി കുടുംബങ്ങളെ സെൽഫ് എന്യൂമറേഷൻ (സ്വയം വിവരശേഖരണം) ചെയ്യിക്കുക എന്നതായിരുന്നു ബിനു സ്വീകരിച്ച തന്ത്രം. ഇതിനായി തന്റെ പരിധിയിലുള്ള താമസക്കാരെ ഉൾപ്പെടുത്തി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. തുടർന്ന് ജൂൺ 27ന് പ്രത്യേക സെൻസസ് ക്യാമ്പും സംഘടിപ്പിച്ചു. ബോധവത്കരണം ശക്തമാക്കിയതോടെ ജൂൺ 30നകം തന്നെ 150 ഓളം കെട്ടിട ഉടമകൾ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി.
ഒന്നുമുതൽ മൂന്നുവരെയുള്ള ദിവസങ്ങൾ അതിർത്തി നിർണയത്തിനായി നീക്കിവച്ചതാണെങ്കിലും അതിനോടൊപ്പം തന്നെ ബാക്കി എന്യൂമറേഷൻ നടപടികളും ബിനു പൂർത്തിയാക്കുകയായിരുന്നു. നൂതനമായ ഈ പ്രവർത്തനശൈലിയാണ് നേട്ടത്തിലേക്ക് ബിനു ചന്ദ്രനെ എത്തിച്ചത്.
District News
കായംകുളം: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്തു വർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം കൊച്ചുതുണ്ടത്തിൽ നിഥിൻ രാജി(26)നാണ് ശിക്ഷ വിധിച്ചത്.
കായംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി.ആർ. റീന ദാസ് ആണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ ഹാജരായി.
District News
ചെങ്ങന്നൂര്‍: പ്രവര്‍ത്തനം നിലച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ചെറിയനാട് പവര്‍ലൂം വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ വര്‍ക്ഷോപ്പിന്റെ ലിക്വിഡേഷന് നടപടികള്‍ പൂര്‍ത്തിയാകാത്തത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു. നിലവില്‍ പടനിലം ജംഗ്ഷനു സമീപമുള്ള അരയേക്കറോളം വരുന്ന പ്രദേശം പൂര്‍ണമായും കാടുമൂടിയ അവസ്ഥയിലാണ്. പാഴ്മരങ്ങളും കാടുകളും വളര്‍ന്ന് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായതോടെ സമീപത്തെ വീടുകളിലുള്ളവര്‍ വലിയ ആശങ്കയിലാണ്. ഇതിനെതിരേ നിരവധി പരാതികളാണ് ഉയരുന്നത്.
അളന്നുതിട്ടപ്പെടുത്താനാകാതെ സര്‍വേ സംഘം
ഭൂമിയിലെ കാടുകള്‍ വെട്ടിമാറ്റി സ്ഥലം തെളിക്കാതിരുന്നതു കാരണം ആറു മാസം മുൻപ് താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിന് സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് സ്ഥലം വൃത്തിയാക്കുന്നതിനുള്ള അനുമതിക്കായി ലിക്വഡേഷൻ ഓഫീസര്‍ ജില്ലാ വ്യവസായ ഓഫീസര്‍ക്ക് കത്തു നല്‍കിയെങ്കിലും ഇതില്‍ ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.
വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും ജപ്തി നടപടികള്‍ നേരിട്ടിരിക്കുന്നതുമായ വസ്തുവായതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
അതേസമയം വ്യവസായ വകുപ്പില്‍നിന്ന് കൃത്യമായ മറുപടി ലഭിക്കാറുമില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ചെങ്ങന്നൂര്‍ താലൂക്ക് ഇന്‍ഡസ്ട്രീസ് ജൂണിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടറുടെ കത്തു പ്രകാരമായിരുന്നു സര്‍വേ നടപടികള്‍ ആരംഭിച്ചിരുന്നത്. അളവ് പൂര്‍ത്തിയാക്കിയശേഷം മൂല്യനിര്‍ണയം നടത്തിയ റിപ്പോര്‍ട്ട് സഹകരണവകുപ്പിനു കൈമാറാനായിരുന്നു തീരുമാനം. എന്നാല്‍, അളവ് മുടങ്ങിയതോടെ തുടര്‍ നടപടികള്‍ എല്ലാം ഇപ്പോള്‍ മരവിച്ചമട്ടാണ്.
തകര്‍ന്നത് തൊഴില്‍ സ്വപ്നങ്ങള്‍
തൊഴിലാളികളും ഉടമകളും ഒന്നുചേര്‍ന്ന വേറിട്ടൊരു സഹകരണ മാതൃകയായിരുന്നു ചെറിയനാട് പവര്‍ലൂം വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ വര്‍ക്ഷോപ്പ് സിഎസ് ലിമിറ്റഡ്. അരനൂറ്റാണ്ടു മുന്‍പാണ് പടനിലം ജംഗ്ഷനു സമീപം 37 സെന്റ് സ്ഥലത്ത് സഹകരണ സംഘം രൂപീകരിച്ച് ഈ യന്ത്രവത്കൃത നെയ്ത്തു കേന്ദ്രം തുറന്നത്. തുടക്കത്തില്‍ നഷ്ടത്തിലായതിനെത്തുടര്‍ന്ന് ലിക്വിഡേറ്റ് ചെയ്തെങ്കിലും പിന്നീട് സംഘം പുനഃസംഘടിപ്പിച്ച് പ്രവര്‍ത്തനം പുനരാരംഭിച്ചു.
24 തറികളിലായി നൂറിലധികം തൊഴിലാളികള്‍ ഇവിടെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്തരുന്നു. തമഴ്നാട്ടില്‍നിന്ന് നൂല് എത്തിച്ച് മുണ്ടും തോര്‍ത്തും നെയ്ത് തിരികെ നല്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം. അക്കാലത്ത് രണ്ട് രൂപ മുതല്‍ അഞ്ചു രൂപ വരെയായിരുന്നു തൊഴിലാളികളുടെ ദിവസവേതനം.
എന്നാൽ, സംഘം ലിക്വിഡേറ്റ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്തിട്ടില്ലെന്നാണ് അംഗങ്ങൾ പറയുന്നത്. പവര്ലൂമിനൊപ്പം ഡൈയിംഗ് യൂണിറ്റ് തുടങ്ങാനും പദ്ധതിയുണ്ടായിരുന്നങ്കിലും നടന്നില്ല
വീഴ്ചകള്‍, കടബാധ്യതകള്‍; ഒടുവില്‍ തകര്‍ച്ച
ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പവര്‍ലൂം പിന്നീട് നഷ്ടത്തിലായതിന് പിന്നില്‍ വലിയ ദുരൂഹതകളുണ്ട്. ഭരണപരമായ പാളിച്ചകളാണ് പ്രധാന തകര്‍ച്ചയ്ക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തൊഴിലാളികള്‍ ഉദ്പാദിപ്പിച്ച തുണിത്തരങ്ങള്‍ നാട്ടിലെ കച്ചവടക്കാര്‍ വീടുകളില്‍ കൊണ്ടുപോയി വിറ്റെങ്കിലും അതിന്റെ പണം കൃത്യമായി സംഘത്തില്‍ തിരിച്ചെത്തിയില്ല. ഇതിനൊപ്പം കൂലിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും പ്രവര്‍ത്തനത്തെ ബാധിച്ചു. എണ്‍പതുകളോടെ പവര്‍ലൂമിന്റെ പ്രവര്‍ത്തനം പൂര്‍ണമായി ഇല്ലാതായി.
പ്രവര്‍ത്തനം നിലച്ചെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ കെഎസ്ഇബി വൈദ്യുതി കുടിശികയാണ് സ്ഥാപനത്തിന്റെ പേരിലുള്ളത്. നിലവില്‍ ഇരുനൂറിലധികം ഷെയ് ഹോള്ഡര്മാരുണ്ടെങ്കിലും അതില്‍ ജീവിച്ചിരിക്കുന്നവര്‍ വളരെ കുറവാണ്.
ഇവരുടെ അനന്തരാവകാശികളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇനി സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കൂ. ഈ കടബാധ്യതകളും ഷെയര്‍ഹോള്‍ഡര്‍മാരുടെ ഓഹരി മൂല്യവുമാണ് പുതിയ പദ്ധതികള്‍ തുടങ്ങുന്നതിന് നിലവില്‍ തടസമായി നില്‍ക്കുന്നത്. ഇടയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് ഈ സ്ഥലം ഏറ്റെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
യന്ത്രസാമഗ്രികള്‍ ആക്രിവിലയ്ക്ക്
അരനൂറ്റാണ്ടു മുന്‍പ് ഏറ്റവും ആധുനിക മെഷീനുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പ്രവര്‍ത്തനം നിലച്ചതോടെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തുരുമ്പെടുത്തു. കെട്ടിടത്തിന്റെ മേല്‍ക്കൂരകള്‍ തകര്‍ന്ന് മഴവെള്ളം വീണാണ് ഭൂരിഭാഗം യന്ത്രഭാഗങ്ങളും നശിച്ചത്. രാത്രികാലങ്ങളിലും പകല്‍സമയങ്ങളിലും ആക്രിക്കാര് എത്തി പല യന്ത്രസാമഗ്രികളും അഴിച്ചു കൊണ്ടുപോയി. അവശേഷിച്ചവ പിന്നീട് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് അഴിച്ചുമാറ്റുകയായിരുന്നു.
നിലവില്‍ വലിയ മരങ്ങള്‍ വളര്ന്നുനില്ക്കുന്ന കാടുകള്‍ക്കിടയില്‍ പവര്‍ലൂം കെട്ടിടത്തിന്റെ ഭിത്തിയുടെ ചില ചെറിയ ഭഗങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അടുത്തിടെയും വ്യവസായവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
നാട്ടുകാരുടെ ആവശ്യം
പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ പടനിലം ജംഗ്ഷന് സമീപത്തെ സ്ഥലത്തെ കാടുകള്‍ എത്രയും വേഗം വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കെട്ടിടാവശിഷ്ടങ്ങളും കാടും പൂര്‍ണമായി നീക്കം ചെയ്ത് ഈ സ്ഥലം പഞ്ചായത്ത് ഏറ്റെടുക്കണമെന്നും പ്രദേശവാസികള്‍ക്ക് ഉപകാരപ്രദമായ പുതിയ തൊഴില്‍ സംരംഭങ്ങളോ മറ്റ് ജനോപകാരപ്രദമായ പദ്ധതികളോ ഇവിടെ ആരംഭിക്കാന്‍ അധികൃതര്‍ തയാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
District News
എടത്വ: ഗര്‍ഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞ് ദോഹയില്‍നിന്ന് നാട്ടിലേക്കു മടങ്ങിയ യുവാവിനെ ബംഗളൂരുവിലെ ഒരു ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തന്‍വീട്ടില്‍ പി.എസ്. സനുക്കുട്ടന്‍ (30) ആണ് മരിച്ചത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മ(27)യെ രണ്ടു ദിവസം മുമ്പ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
നാലുമാസം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഹരീഷ്മ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. ഒരു മാസം മുന്‍പാണ് സനുക്കുട്ടന്‍ ജോലിക്കായി ദോഹയിലേക്കു പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞതോടെ സനുക്കുട്ടന്‍ അടിയന്തരമായി നാട്ടിലേക്കു മടങ്ങി. ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു.
ഇതനുസരിച്ച് സഹോദരനും ബന്ധുവും നെടുമ്പാശേരിയില്‍ കാത്തുനിന്നെങ്കിലും സനുക്കുട്ടന്‍ അവിടെയെത്തിയില്ല. തുടര്‍ന്ന് ബംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സനുക്കുട്ടന്‍ അവിടെ എത്തിയതായി സ്ഥിരീകരിച്ചു. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബംഗളൂരുവിലെത്തി, മലയാളി അസോസിയേഷന്റെയും പൊലീസിന്റെയും സഹായം തേടി. ഇതിനിടെ ഒരു ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിക്കുകയും ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുകയും ചെയ്തു.
വിവാഹശേഷം സനുക്കുട്ടന്‍ മദ്യപിച്ച് വീട്ടിലെത്തി ഹരീഷ്മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഗാര്‍ഹിക പീഡനമാണ് മരണകാരണമെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഈ ആരോപണങ്ങള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. സനുക്കുട്ടന്റെ വീട്ടില്‍ അമ്മയും സഹോദരിയും സഹോദരിയുടെ ഭര്‍ത്താവും സഹോദരനും മാത്രമാണുള്ളത്.
പിതാവ് നേരത്തെ മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ബംഗളൂരുവിലെ വൈദേഹി ആശുപത്രിയില്‍ ഇന്നലെ രാവിലെ നടന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.
ഹരീഷ്മയുടെ സംസ്കാരം ഞായറാഴ്ച മാവേലിക്കരയില്‍ നടന്നു. സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ സനുക്കുട്ടന്റെ ബന്ധുക്കളെ ഹരീഷ്മയുടെ ബന്ധുക്കള്‍ തടഞ്ഞു തിരിച്ചയച്ചിരുന്നു.
District News
കൈനകരി: ആലപ്പുഴ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാവേലിക്കരയിൽ നടത്തിയ നീന്തൽ മത്സരത്തിൽ കൈനകരി സെന്റ് മേരീസ് ഹൈസ്കൂളിന് അഭിമാനം നേട്ടം. 200, 100, 50 മീറ്റർ ബട്ടർ ഫ്ലൈയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ആൽഫിൻ സോണി കരസ്ഥമാക്കി. ആലപ്പുഴ ജില്ലാ ടീമിലേക്ക് സെലക്ഷൻ നേടുകയും ചെയ്തു.
50 മീറ്റർ ബാക്ക് സ്ട്രോക്കിൽ രണ്ടാം സ്ഥാനം സുധി സജികുമാറും 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ രണ്ടാം സ്ഥാനം കെ.കെ. അമ്പോറ്റിയും 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ എം.എസ്. ശ്രീഹരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂൾ നീന്തൽ പരിശീലകനായ എൻ. പ്രദീപിന്റെയും വി.എസ്. സജിയുടെയും പരിശീലനത്തിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞു.